തെന്നിന്ത്യൻ സിനിമയിലെ സൂപ്പര്താരമാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത് ജയറാം, ഷീല എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'മനസ്സിനക്കരെ' ആയിരുന്നു നയൻതാരയുടെ ആദ്യ സിനിമ. മലയാളം കടന്ന് തമിഴിലെത്തിയ നയൻതാര അവിടുത്തെ തിരക്കുള്ള നടിയായി മാറി. ഗ്ളാമർ വേഷങ്ങൾ ചെയ്ത് നമ്പർ വൺ നായികയായി സ്ഥാനമുറപ്പിച്ചു. വിവാദങ്ങൾ നിറഞ്ഞതായിരുന്നു നയൻതാരയുടെ സ്വകാര്യ ജീവിതം.
ആദ്യ സിനിമയായ മനസ്സിനക്കരെയിൽ അഭിനയിക്കുമ്പോൾ വെറും പത്തൊൻപത് വയസ് മാത്രമായിരുന്നു അവരുടെ പ്രായം. ഇപ്പോഴിതാ 'മനസ്സിനക്കരെ' എന്ന ചിത്രത്തിലേക്ക് എങ്ങനെയാണ് നയൻതാര എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്‌ത ഛായാഗ്രാഹകൻ അളഗപ്പൻ. പത്മപ്രിയയെ മറികടന്നാണ് അദ്ദേഹം നയൻതാരയെ സെലക്ട് ചെയ്തത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തത് അളഗപ്പനായിരുന്നു. സഫാരി ചാനലിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലാണ് അളഗപ്പൻ മനസ് തുറന്നത്.
അളഗപ്പൻ പറയുന്നതിങ്ങനെ;
സിനിമയുടെ ലൊക്കേഷൻ, കഥാപാത്രങ്ങൾ എന്നിവ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് സത്യേട്ടൻ എന്നോട് പറഞ്ഞത് പടത്തിന് ഹീറോയിൻ ഇതുവരെ സെറ്റ് ആയിട്ടില്ലെന്ന്. ഒരുപാട് പേരെ നോക്കി, പുതുമുഖങ്ങളെ ആണ് വിചാരിച്ചതെന്നും ചിലരൊക്കെ വന്നു മടങ്ങിപോയതാണെന്നും പറഞ്ഞു. അപ്പോൾ ഞാൻ പടം ഡിലേ ആവുമോ എന്നാണ് ചോദിച്ചത്. ഒരിക്കലുമില്ല, ഇപ്പോൾ എല്ലാവരുടെയും ഡേറ്റ്, പ്രത്യേകിച്ച് ഷീലാമ്മയുടേത് കൃത്യം ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
പിന്നെ വരാനുള്ള പുതുമുഖങ്ങളിൽ ചിലരുടെ ഫോട്ടോസ് എനിക്ക് സത്യേട്ടൻ കാണിച്ചു തന്നു. ഒരുപാട് തപ്പിയ ശേഷം ഒരു നാല് ഫോട്ടോ എടുത്തുവച്ചു. പിന്നെയും തിരിച്ചും മറിച്ചും നോക്കിയപ്പോൾ അത് മൂന്നെണ്ണമായി. അതിൽ ഒരാൾ ഡയാന, ഇപ്പോഴത്തെ നയൻതാര ആയിരുന്നു. പിന്നെയൊരാൾ പത്മപ്രിയയും ആയിരുന്നു, പിന്നീട് മമ്മൂക്കയുടെ കൂടെ കാഴ്‌ചയിലൂടെയാണ് അവർ സിനിമയിലേക്ക് വന്നത്.
എനിക്ക് നയൻതാരയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ കണ്ണിലുടക്കി, സത്യേട്ടനോട് പറഞ്ഞു. പക്ഷേ പുള്ളി പറഞ്ഞത് ആ കുട്ടി അവിടെ വന്നിരുന്നു, ആർക്കും അവരുടെ കാര്യത്തിൽ ഓക്കേ ആവുമെന്ന പ്രതീക്ഷ ഇല്ലെന്നാണ്. പിന്നെ എന്നോട് ഒന്ന് ശ്രമിച്ചുനോക്കാനും പറഞ്ഞു. അങ്ങനെ ഞാൻ മാനേജർ മുഖേന ഡയാനയെ വിളിക്കുകയാണ് ചെയ്‌തത്. അവർ ഓഡിഷൻ പോലെ വരാമെന്ന് സമ്മതിച്ചു. ഒരിക്കൽ വന്നത് കൊണ്ട് മടിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു ബുദ്ധിമുട്ടില്ലെങ്കിൽ വരാമോ എന്ന്.
അങ്ങനെ അവർ വന്നു, അച്ഛനും അമ്മയും മകളും ഒരുമിച്ചാണ് വന്നത്. അന്ന് ഞാൻ അവരെക്കൊണ്ട് കുറച്ച് കരച്ചിലും ചിരിയും അങ്ങനെ ഓരോ കാര്യങ്ങൾ റാൻഡമായി അഭിനയിപ്പിച്ചു ഷൂട്ട് ചെയ്‌തു നോക്കി. എനിക്ക് അവർ ഓക്കേ ആയിരുന്നു. ഞാൻ അവരോട് പറഞ്ഞു എനിക്ക് ഓക്കേയാണ് ഇനി ഇത് തീരുമാനിക്കേണ്ടത് സംവിധായകനും തിരക്കഥാകൃത്തുമാണെന്ന്.
അങ്ങനെ ഷൂട്ട് ഒക്കെ തുടങ്ങി. ആദ്യം തന്നെ നയൻതാരയുടെ ഔട്ട്ഡോർ ഒരു ഷോട്ട് ആയിരുന്നു എടുത്തത്. പക്ഷേ അപ്പോഴേക്കും ചില കൺഫ്യൂഷൻസ് വന്നു. അവരെക്കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ എന്നുള്ളത്. അവരുടെ മുഖം ഇത്തിരി കൂടി സിറ്റിയിലൊക്കെ ജീവിച്ച ഒരാളുടേതായിരുന്നു. ബോഡി ലാംഗ്വേജ് ഒക്കെ ആ രീതിയിൽ ഉള്ള ആളായിരുന്നു. ഇത് ശരിയാവുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു. അന്ന് ഞാൻ സത്യേട്ടനോട് പറഞ്ഞു, നിങ്ങൾക്ക് ശരിയാക്കി എടുക്കാം എന്ന്. അങ്ങനെ അദ്ദേഹം അടുത്തുപോയി ഇരുന്ന് എല്ലാം പറഞ്ഞു കൊടുത്തു.
അന്ന് ഞാൻ പത്തോ പതിനഞ്ചോ സീനുകൾക്ക് ചില ക്യാമറ ആംഗിളുകൾ ഒഴിവാക്കിയിരുന്നു. ഇന്നവർ സൂപ്പർ സ്‌റ്റാർ ആയത് കൊണ്ട് ഏത് ആംഗിളിൽ വച്ചാലും നല്ല റിസൾട്ട് കിട്ടും. അന്നവരുടെ തുടക്കമായിരുന്നു, അതിന്റെതായ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പൊ എല്ലാം മാറി, ആർക്കും അഭിനയിക്കാം. അന്ന് ഞാൻ ബോധപൂർവം ചില ആംഗിളുകൾ ഒഴിവാക്കുകയും ചെയ്‌തിരുന്നു. അവസാനം ആയപ്പോഴേക്കും അവരെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. പിന്നെ ഞാൻ പാട്ടിൽ ഒക്കെ സാധാരണ പോലെ എല്ലാ ആംഗിളുകളും ഉപയോഗിച്ചു. കാരണം അപ്പോഴേക്കും അവർ കഥാപാത്രമായി മാറി കഴിഞ്ഞിരുന്നു.