ട്വന്റി 20 യിൽ ഏത് വേഷം ചൂസ് ചെയ്യും? മറുപടി നൽകി ആസിഫ് അലി
ദിലീപ് ആയിരുന്നു സിനിമ നിർമിച്ചത്
മലയാളത്തിന്റെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രമാണ് ട്വന്റി ട്വന്റി. മോഹന്ലാല്, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാള സിനിമയിലെ യുവതാരങ്ങൾ വരെ അണിനിരന്ന സിനിമ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ദിലീപ് ആയിരുന്നു സിനിമ നിർമിച്ചത്. ഇപ്പോഴിതാ, ആ സിനിമയിൽ അവസരം ലഭിച്ചിരുന്നേൽ താൻ ഏത് കഥാപാത്രത്തെ തിരഞ്ഞെടുക്കുമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ആസിഫ് അലി.
മോഹൻലാലിന്റെ കഥാപാത്രം തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ആസിഫ് അലി പറയുന്നു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഇൻട്രോ ആണ് ആ സിനിമയിൽ ലാലേട്ടന്റെ എന്നും മൾട്ടി സ്റ്റാർ സിനിമകളിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നും ആസിഫ് അലി പറഞ്ഞു. ക്യൂ സ്റ്റുഡിയോ നടത്തിയ പരിപാടിയിലായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.
'20-20 യിൽ അവസരം കിട്ടിയിരുന്നെങ്കിൽ ലാൽ സാറിന്റെ കഥാപാത്രം ചെയ്തേനെ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ക്യാരക്ടർ ഇൻട്രോ ആണ് അത്. കോടതിയിൽ നിന്ന് ഇറങ്ങി വന്ന് കഴിഞ്ഞ് ചെരുപ്പ് കൊണ്ടിട്ട് വാച്ച് കൊണ്ട് കൊടുക്കുന്ന ഒരു ബിൽഡ് അപ്പ് ഉണ്ടല്ലോ അത് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മൾട്ടി സ്റ്റാർ സിനിമകൾ ചെയ്യാൻ ഇഷ്ടമുള്ള നടനാണ്. ഒരുപാട് ആളുകളും ആർട്ടിസ്റ്റുകളും ഉള്ള ലൊക്കേഷൻ ഭയങ്കര രസമാണ്. ഒത്തിരി ആസ്വദിച്ച് ഷൂട്ട് ചെയ്യാൻ പറ്റും. ഞാൻ ചെയ്ത സിനിമകൾ നോക്കിയാൽ അറിയാം എനിക്ക് അങ്ങനെ ഞാൻ ആയിരിക്കണം മെയിൻ ലീഡ് എന്നോ സെന്റർ ക്യാരക്ടർ എന്നോ നിർബന്ധം ഒന്നുമില്ല. എനിക്ക് വലിയ സിനിമയുടെ നല്ലൊരു ഭാഗമാകുക എന്നത് മാത്രമേയുള്ളൂ,' ആസിഫ് അലി പറഞ്ഞു.
അതേസമയം, ആസിഫ് നായകനായി എത്തുന്ന ആഭ്യന്തര കുറ്റവാളി റിലീസിന് തയ്യാറെടുക്കുകയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. കഴിഞ്ഞ കുറച്ച് വർഷമായി ആസിഫിന്റേത് നല്ല ലൈനപ്പാണ്. മികച്ച സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നര്‍ ഴോണറിൽ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സേതുനാഥ് പത്മകുമാർ ആണ്. ജൂൺ ആറിന് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിൽ എത്തും. നിരവധി തവണ റിലീസ് മാറ്റിവെച്ചതിന് പിന്നാലെയാണ് സിനിമ ഇപ്പോൾ തിയേറ്ററിൽ എത്തുന്നത്.