Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

Manju

നിഹാരിക കെ.എസ്

, ഞായര്‍, 1 ജൂണ്‍ 2025 (09:17 IST)
മലയാളത്തിലെ എക്കാലത്തേയും മികച്ച സൂപ്പർ ഹിറ്റുകളിലൊന്നാണ് കളിയാട്ടം. സുരേഷ് ഗോപിയും മഞ്ജു വാര്യരും സംവിധായകൻ ലാലും പ്രധാന വേഷത്തിലെത്തിയ ചിത്രം. സിനിമ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പുരസ്കാരങ്ങൾ വാരിക്കൂട്ടി. സുരേഷ് ഗോപിയുടെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ച സിനിമ. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് സമയത്തെ ഓർമകൾ പങ്കുവെയ്ക്കുന്ന നിർമ്മാതാവ് രാധാകൃഷ്ണന്റെ വീഡിയോ ആണ് വൈറലാകുന്നത്. നടി മായാ വിശ്വനാഥിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാധാകൃഷ്ണൻ സംസാരിച്ചത്. 
 
'സുരേഷ് ഗോപി കത്തി നിൽക്കുന്ന സമയത്ത് ഞാൻ സുരേഷ് ഗോപിയുടെ അടുത്ത് വന്ന് പറഞ്ഞു , ഇതാണ് കളിയാട്ടം സിനിമയുടെ കഥ, നിങ്ങൾ തോക്കെടുക്കേണ്ട, അടികൂടേണ്ട, പത്തിരുപത്തഞ്ച് ദിവസം കത്തിച്ച് പിടിച്ച് ഷൂട്ട് ചെയ്യാം, ഒഥല്ലോയാണ് കഥയെന്ന്. പുള്ളിക്ക് ഭയങ്കര താത്പര്യമായി. പൈസയൊന്നും വലുതായി തരാൻ ഉണ്ടാകില്ല, ഇത് അത്തരത്തിലൊരു പടമാണെന്ന് ഞാൻ പറഞ്ഞു. അഡ്വാൻസൊന്നും കൊടുത്തില്ല.
 
മഞ്ജു വാര്യരേയും വിളിച്ചു. അന്ന് മഞ്ജു വാര്യർ എനിക്ക് ആ പടം ചെയ്ത് തന്നത് 75,000 രൂപയ്ക്കാണ്. സുരേഷ് ഗോപിക്ക് 2 ലക്ഷം രൂപ കൊടുത്തു. 23 ദിവസം കൊണ്ടാണ് സുരേഷ് ഗോപിയുടെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞത്. മൊത്തം 30 ദിവസത്തോളമേ എടുത്തുള്ളൂ. സുരേഷ് ഗോപി ആ സിനിമയ്ക്ക് വേണ്ടി വളരെ അധികം കഷ്ടപ്പെട്ടു. രാവിലെ വരും ഏകദേശം രണ്ട് മണിക്കൂറോളം കിടക്കും മേക്കപ്പ് ചെയ്യാൻ. തെയ്യത്തിന്റെ മേക്കപ്പ് ആണല്ലോ. പയ്യന്നൂരിൽ നിന്നും തെയ്യത്തിന്റെ യഥാർത്ഥ ആൾക്കാരെ വരുത്തിയിട്ടാണ് ഞാൻ ഷൂട്ട് ചെയ്തത്. ആ കഷ്ടപാടിനാണ് സുരേഷ് ഗോപിക്ക് ദേശീയ അവാർഡ് കിട്ടുന്നത്.
 
സംവിധായകൻ ലാൽ അഭിനയിക്കുന്ന ആദ്യ പടം കൂടിയാണത്. ലാലിന് മുൻപ് മുരളിയെ ആണ് ആ കഥാപാത്രത്തിനായി നിശ്ചയിച്ചത്. പയ്യന്നൂരിൽ ഷൂട്ടിംഗ് നിശ്ചയിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ ദിവസം ഏകദേശം 12 മണിയോടെ മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ചു , ചെറിയൊരു പ്രശ്നമുണ്ട് മഞ്ജു വാര്യർക്ക് ചിക്കൻ പോക്സ് ആണെന്ന് പറഞ്ഞു. ജയരാജിനോട് ഞാൻ കാര്യം പറഞ്ഞു, അദ്ദേഹം പറഞ്ഞു രാധാകൃഷ്ണ ഇപ്പോൾ കുറച്ച് നഷ്ടം ഉണ്ടായാലും മഞ്ജു വാര്യർ ഇല്ലാതെ ആ പടം നടക്കില്ലെന്ന്. അങ്ങനെ എന്റെ ആദ്യ പടം അവിടെ നിന്നു, ഷൂട്ടിങ് മുടങ്ങി. പിന്നീട് അസുഖം ഭേദമായ ശേഷം ആണ് വീണ്ടും ഷൂട്ടിങ് തുടങ്ങുന്നത്. ആ ഗ്യാപ്പിലാണ് ജയരാജ് ലാലിനോട് സംസാരിക്കുന്നത്. ആദ്യം ലാല് തയ്യാറായിരുന്നില്ല, അതേസമയം മുരളിക്ക് എന്നോട് ദേഷ്യം ഉണ്ടായിരുന്നു. പുള്ളിയെ തീരുമാനിച്ച് പിന്നെ വേണ്ടെന്ന് വെച്ചതല്ലേ. സിനിമയ്ക്ക് സുരേഷ് ഗോപിക്കും ജയരാജിനും ദേശീയ അവാർഡ് കിട്ടി. എനിക്കടക്കം നാല് സംസ്ഥാന അവാർഡും. 
 
കളിയാട്ടം പോലൊരു ക്ലാസ് ഫിലിം എടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അന്ന് ആ പടം ചെയ്തത് 32 ലക്ഷം രൂപയ്ക്കാണ്. ഇന്ന് അതുപോലെ ഒരു പടം എടുക്കണമെങ്കിൽ സുരേഷ് ഗോപിക്ക് തന്നെ കൊടുക്കണം കോടികൾ. അന്ന് കളിയാട്ടം ചെയ്യുമ്പോൾ സുരേഷ് ഗോപിക്ക് ആ ക്യാരക്ടർ പറ്റുമോയെന്ന് സംശയം പ്രകടിപ്പിച്ചതാണ്. പക്ഷെ അദ്ദേഹം മനോഹരമായി ചെയ്തില്ലേ? എത്ര നീറ്റായാണ് പൂർത്തിയാക്കിയത്. ഇന്ന് കളിയാട്ടം പോലൊരു പടം എടുക്കുകയാണെങ്കിൽ ആരെയായിരിക്കും കഥാപാത്രങ്ങളാക്കുകയെന്ന് ചോദിച്ചാൽ നിരവധി പേരുണ്ടാകും. പക്ഷെ മഞ്ജുവിനെ പോലെയൊന്നും ഒരാളെ കിട്ടില്ലല്ലോ ഇപ്പോൾ', രാധാകൃഷ്ണൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Alappuzha Gymkhana OTT release: ഇനി മത്സരം ഒ.ടി.ടിയിൽ; ആലപ്പുഴ ജിംഖാന ഡിജിറ്റൽ സ്ട്രീമിങ് ഉടൻ, എവിടെ കാണാം?