Krishnaprabha: 'പൊതുജനങ്ങളോട് ക്ഷമ പറയണം'; നടി കൃഷ്ണപ്രഭയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
തൃശൂർ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് പരാതിക്കാരൻ.
കോഴിക്കോട്: മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി. നടി വിഷാദരോഗത്തെ നിസാരവത്ക്കരിച്ചുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. തൃശൂർ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് പരാതിക്കാരൻ.
യൂട്യൂബ് ചാനലിന് നടി നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ വിവാദമായിരുന്നു.വിഷാദരോഗത്തെ 'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷൻ' എന്ന് നടി അഭിമുഖത്തിൽ തമാശ രൂപേണ പരാമർശിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ കൂടുതൽ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുള്ള അശാസ്ത്രീയമായ പ്രസ്താവന, പൊതുസമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്തുനിന്ന് വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് പരാതിയിൽ പറയുന്നു.
വിവാദപരമായ പരാമർശങ്ങൾ ഉൾപ്പെട്ട വിഡിയോ ഭാഗം യൂട്യൂബിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ സർക്കാർ ഇടപെടുക, നടി കൃഷ്ണ പ്രഭ, പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
'മാനസികാരോഗ്യ സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുമ്പോൾ, ഇത്തരം പ്രസ്താവനകൾ എല്ലാ ബോധവൽക്കരണ ശ്രമങ്ങളെയും തകർക്കുന്നതാണ്. വിഷാദം കളിയാക്കേണ്ട ഒന്നല്ല, കൃത്യമായ ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ്,' പരാതിക്കാരൻ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിഷയത്തിൽ അടിയന്തിരമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനഞ്ജയ് കൂട്ടി ചേർത്തു.