Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെട്ടിച്ചു തരാന്‍ പറ്റില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീര്‍ത്തുപറഞ്ഞു, കുലുങ്ങാതെ വേണു; ഒടുവില്‍ സുശീലയെ രജിസ്റ്റര്‍ വിവാഹം ചെയ്തു, ആ പ്രണയകഥ ഇങ്ങനെ

കെട്ടിച്ചു തരാന്‍ പറ്റില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീര്‍ത്തുപറഞ്ഞു, കുലുങ്ങാതെ വേണു; ഒടുവില്‍ സുശീലയെ രജിസ്റ്റര്‍ വിവാഹം ചെയ്തു, ആ പ്രണയകഥ ഇങ്ങനെ
, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (11:20 IST)
മലയാള സിനിമയില്‍ അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യ കലാകാരനാണ് നെടുമുടി വേണു. സര്‍വ്വമേഖലകളിലും തന്റെ പ്രതിഭ തെളിയിച്ച നെടുമുടി വേണുവിന്റെ വിയോഗം വിശ്വസിക്കാനാകാതെ ദുഃഖത്തിലാണ് സിനിമലോകം. 
 
ആലപ്പുഴയിലെ നെടുമുടിയില്‍ പി.കെ.കേശവപിള്ളയുടെയും പി.കുഞ്ഞിക്കുട്ടിയമ്മയുടെയും അഞ്ച് മക്കളില്‍ ഇളയവനായി ജനിച്ച വേണു ചെറുപ്പം തൊട്ടേ കലകളോട് അടുപ്പം വെച്ചു പുലര്‍ത്തുന്ന ആളായിരുന്നു. നെടുമുടി എന്‍എസ്എസ് സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ശേഷം ആലപ്പുഴ എസ്.ഡി. കോളജില്‍ നിന്നും മലയാളസാഹിത്യത്തില്‍ ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ കലാസാഹിത്യ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. കാവാലം നാരായണ പണിക്കരുടെ നാടകങ്ങളിലൂടെയാണ് അഭിനയം എന്ന മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീട് ജീവിത വഴിയില്‍ സിനിമയെയും കണ്ടു മുട്ടി. അതിലൂടെ മലയാളികള്‍ക്ക് ലഭിച്ചത് പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയെയാണ്.
 
സിനിമയില്‍ നഷ്ടകാമുകന്റെ വേദനയും നിരാശയും ഇത്രമേല്‍ മനോഹരമായി പകര്‍ന്നാടിയ മറ്റൊരു നടനുണ്ടാകില്ല. സിനിമയില്‍ നഷ്ട കാമുകനായി പലതവണ പകര്‍ന്നാടിയിട്ടുണ്ടെങ്കിലും ജീവിതത്തില്‍ അങ്ങനെയായിരുന്നില്ല വേണു. ജീവനു തുല്യം പ്രണയിച്ചവളെ വേണു പിന്നീട് തന്റെ വിശ്വസ്തയായ പങ്കാളിയാക്കി. ആ പ്രണയകഥയും സിനിമ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. 
 
തന്റെ നാട്ടുകാരി കൂടിയായ സുശീല എന്ന പെണ്‍കുട്ടിയെയാണ് വേണു പ്രണയിച്ചിരുന്നത്. ഒരേ നാട്ടുകാര്‍ ആയതുകൊണ്ട് സുശീലയുടെ വീട്ടുകാര്‍ ആദ്യം വിവാഹത്തെ എതിര്‍ത്തു. മാത്രമല്ല, വേണു സിനിമയില്‍ നിന്നുള്ള ആളായതുകൊണ്ടും വീട്ടുകാര്‍ക്ക് താല്‍പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍, പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാന്‍ നെടുമുടിക്കാരന്‍ വേണു തയ്യാറല്ലായിരുന്നു. സുശീലയെ വേണു രജിസ്റ്റര്‍ വിവാഹം ചെയ്തു. 
 
വേണുവിന്റെ ഭാര്യ സുശീല അന്ന് വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥയായിരുന്നു. വിവാഹ ശേഷം ജോലി ഉപേക്ഷിച്ച സുശീല ഉണ്ണി, കണ്ണന്‍ എന്നിങ്ങനെ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും തണലായാണ് പിന്നീടങ്ങോട്ട് ജീവിച്ചത്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ആണ് സുശീലയുമായുള്ള പ്രണയത്തെ കുറിച്ച് നെടുമുടി വേണു ഹൃദയം തുറന്നു സംസാരിച്ചത്. തന്റെ ജീവിതം ഇത്രമേല്‍ ശാന്തമായതിന് പിന്നില്‍ സുശീലയുടെ തണലാണെന്നാണ് അദ്ദേഹം പറഞ്ഞത്.
 
ഒരിക്കല്‍ സംവിധായകന്‍ ജോണ്‍ എബ്രഹാം വീട്ടില്‍ വന്നപ്പോള്‍ തന്റെ അമ്മ അദ്ദേഹത്തോട് 'സിനിമാക്കരെല്ലാം വഴി പിഴച്ചവരാണല്ലോ ജോണേ.. എന്റെ മോനും...' എന്ന് ചോദിക്കുന്നത് നെടുമുടി കേള്‍ക്കാന്‍ ഇടയായി. അമ്മയുടെ മോന്‍ ഒരിക്കലും വഴി പിഴച്ചിട്ടില്ല എന്നായിരുന്നു ജോണ്‍ എബ്രഹാമിന്റെ മറുപടി. പക്ഷേ അപ്പോള്‍ മനസ്സില്‍ ഓര്‍ത്തത് സുശീലയുടെ കാര്യമായിരുന്നെന്ന് വേണു പറയുകയുണ്ടായി. അപ്പോള്‍ തന്നെ സുശീലയുടെ വീട്ടില്‍ ചെന്ന് വിവാഹം കഴിക്കാന്‍ സമ്മതം ആരാഞ്ഞു. എതിര്‍പ്പൊന്നുമില്ലെന്ന സുശീലയുടെ മറുപടിയില്‍ തൃപ്തനായെങ്കിലും സിനിമക്കാര്‍ക്ക് വീട്ടുകാര്‍ പെണ്ണിനെ കൊടുക്കില്ലെന്നറിയാവുന്നത് കൊണ്ട് രജിസ്റ്റര്‍ വിവാഹം ചെയുകയായിരുന്നു എന്ന് നെടുമുടി വേണു പറഞ്ഞു. സിനിമയിലെ തെറ്റായ പലതിലേക്കും താന്‍ വഴി അറിയാതെ തെന്നി വീഴാത്തതിന്റെ പ്രധാന കാരണം ഭാര്യ സുശീലയുടെ കൈകളില്‍ ഭദ്രമായി തന്നെ ദൈവം ഏല്‍പ്പിച്ചതുകൊണ്ട് ആണെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗബിന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സുഹൃത്തുക്കള്‍