മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ തിരക്കിലാണ് പൃഥ്വി. താനൊരു നടനായപ്പോഴാണ് സിനിമയെ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന് പറയുകയാണ് പൃഥ്വിരാജ്. അച്ഛനൊപ്പം സിനിമ കാണാൻ പോയ അനുഭവവും പൃഥ്വിരാജ് പങ്കുവെച്ചു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഞാൻ ചെറുപ്പം തൊട്ടേ മൂവീ ബഫ് ആയിട്ടുള്ള ആളൊന്നും അല്ലായിരുന്നു. കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമേ സിനിമ കാണാറുണ്ടായിരുന്നുള്ളൂ. എന്നാൽ എന്റെ അച്ഛൻ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാനായി കുറച്ചുകാലം ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം പല ക്ലാസിക് സിനിമകളും കണ്ടിരുന്നത് ഗവണ്മെന്റിന്റെ തിയേറ്ററിൽ നിന്നായിരുന്നു. ആരെയും അറിയിക്കാതെ സെക്കൻഡ് ഷോയ്ക്ക് ഒക്കെയായിരിക്കും പോവുന്നത്.
ചിലപ്പോഴൊക്കെ എന്നെയും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. സാധാരണ ആളുകൾ ഇരിക്കുന്ന അതേ ഏരിയയിൽ തന്നെയായിരിക്കും ഞങ്ങളും ഇരിക്കുക. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ കൂടെ പോയി ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സിനിമ കണ്ടു. ആ സിനിമ കണ്ട് ഞാൻ വല്ലാതെ ഡിസ്റ്റർബ്ഡ് ആയി. അച്ഛന് ചരിത്രത്തിൽ നല്ല അറിവുണ്ടായിരുന്നു. കോളേജ് ലക്ചററായിരുന്നു അദ്ദേഹം. ആ സിനിമ കണ്ടതിന് ശേഷം അന്ന് എന്താണ് ശരിക്ക് സംഭവിച്ചതെന്നൊക്കെ പറഞ്ഞ് തന്നു. സിനിമ എന്ന മാധ്യമത്തിന് എത്രമാത്രം ശക്തിയുണ്ടെന്ന് അന്നാണ് മനസിലായത്. പിന്നീട് തിയേറ്ററിൽ നിന്ന് കൂടുതലായി സിനിമ കാണാൻ ശ്രമിച്ചു. എന്നാൽ സിനിമയോട് വലിയ ഇഷ്ടം തോന്നിയത് ഞാനും ഒരു നടനായപ്പോഴാണ്, പൃഥ്വിരാജ് പറഞ്ഞു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.