സിനിമാലോകത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ദീപിക പദുകോണിനെ 'കൽക്കി' സിനിമയുടെ രണം ഭാഗത്തിൽ നിന്നും പുറത്താക്കിയത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിന്നും ദീപിക സ്വയമേവ പിന്മാറുകയായിരുന്നു.
ഏഴ് മണിക്കൂറായി ജോലി സമയം കുറയ്‌ക്കണമെന്നും, പ്രതിഫലത്തിന്റെ 25 ശതമാനം വർദ്ധനവ് വേണമെന്നും, പേഴ്‌സണൽ സ്റ്റാഫിന് ആഡംബര സൗകര്യങ്ങളോട് കൂടിയ താമസം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താരത്തിനെ പുറത്താക്കിയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.
ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ രഞ്ജിത്ത് ശങ്കർ. അതേസമയം ദീപികയുടെ പേരെടുത്ത് പറയാതെയായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ പ്രതികരണം.
'തൻ്റെ ആറു കാരവനും 30 പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നവശ്യപ്പെടുന്ന താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. നിർമാതാക്കൾക്ക് അഭിവാദ്യങ്ങൾ', എന്നാണ് രഞ്ജിത്ത് ശങ്കർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
അതേസമയം, കഴിഞ്ഞ വർഷം 600 കോടി മുതൽ മുടക്കിലെത്തി 1200 കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമായിരുന്നു നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ.ഡി. പ്രഭാസായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ വാർത്തയായിരുന്നു ദീപികയുടെ പുറത്തുപോവൽ.