"സമയബന്ധിതമായി ഷൂട്ടിംഗ് പൂർത്തിയാക്കണം"; പുതുക്കിയ സേവന വേതനക്കരാറിൽ ഒപ്പിട്ട് ഫെഫ്ക
"ഷൂട്ടിങ് നീണ്ടുപോകാൻ കാരണം അഭിനേതാക്കളാണ്"
പുതുക്കിയ വേതനക്കരാറിൽ ഒപ്പുവെച്ച് ഫെഫ്ക. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്‍റെ ഭാഗം ആകണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണ്, പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരും. ഷൂട്ടിങ് നീണ്ടുപോകാൻ കാരണം അഭിനേതാക്കളാണെന്നും പത്ത് ശതമാനം പോലും ടെക്നീഷ്യന്മാരുടെ പ്രശ്‌നമില്ലെന്നും സമയബന്ധിതമായി ഷൂട്ടിംഗ് പൂർത്തിയാകുകയാണ് കരാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം നടന്‍ ബിജു മേനോനെതിരെയും ഉണ്ണികൃഷ്ണൻ ആരോപണം ഉന്നയിച്ചു. ബിജു മേനോന്‍ കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് നിര്‍മാതാവിന് 25 ലക്ഷം നഷ്ടമുണ്ടായന്നും പടം പ്രമോട്ട് ചെയ്യാനുള്ള ബാധ്യതയുണ്ടാകുമ്പോള്‍ അതിന് പോവാതിരിക്കുക എന്നതാണ് ഇപ്പോൾ സംഭവിക്കുന്ന കാര്യമെന്നും ഉണ്ണികൃഷ്ണൻ വിമർശിച്ചു.