'ആരെങ്കിലും ഞങ്ങളെ രക്ഷിക്കണേ ! റോഡിൽ നിന്ന് ഞാൻ കരഞ്ഞു': വിങ്ങിപ്പൊട്ടി ഷൈൻ ടോം ചാക്കോ
പിതാവിന്റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് പറയുകയാണ് ഷൈൻ
അടുത്തിടെയാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് കാർ അപകടത്തിൽ മരണപ്പെടുന്നത്. ഷൈന്റെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അമ്മയും ഷൈനും ശസ്ത്രക്രിയക്ക് വിധേയരായി. പിതാവിന്റെ വേർപാട് ഷൈനി തളർത്തി. പിതാവിന്റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് പറയുകയാണ് ഷൈൻ ഇപ്പോൾ.
അപകടമരണം എന്നത് അതുവരെ തനിക്ക് വാർത്ത മാത്രമായിരുന്നുവെന്നാണ് ഷൈൻ പറയുന്നത്. മമ്മി ഇപ്പോഴും ഡാഡി എവിടെ എന്ന് ചോദിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷൈൻ തന്റെ നഷ്ടത്തെ കുറിച്ച് വിങ്ങലോടെ തുറന്നു പറഞ്ഞത്.
'വിത്‌ഡ്രോവൽ സിൻഡ്രത്തിന്റെ ഭാഗമായിട്ടാണോന്ന് അറിയില്ല. എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് ബിസ്‌കറ്റ് കഴിക്കുന്ന ശീലമുണ്ട്. നേരത്തെ സിഗരറ്റ് വലിക്കുകയായിരുന്നു. അതിന് പകരമായി തുടങ്ങിയ ശീലമാണ്. ഞാൻ ബാക്കിലെ സീറ്റിലാണ് കിടന്നിരുന്നത്. ഇടയ്ക്ക് എഴുന്നേറ്റ് ബിസ്‌ക്കറ്റ് ചോദിക്കും. രണ്ട് മൂന്ന് തവണ ഡാഡി എനിക്ക് ബിസ്‌ക്കറ്റ് തന്നു.
പിന്നെ ഞാൻ കണ്ണുതുറക്കുമ്പോൾ കാണുന്നത് വണ്ടി ഇടിച്ചു കിടക്കുന്നതാണ്. അതിന് ശേഷം ഡാഡി ഞങ്ങളാരുമായി കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. എന്തിനാണ് നമ്മൾ ഈ റോഡിൽ കിടക്കുന്നത്? എങ്ങോട്ടാണ് നമ്മൾ പോകുന്നത്? എന്നെല്ലാം മമ്മി ചോദിക്കുന്നുണ്ട്. അതുവരെ എനിക്ക് വാഹനാപകടം എന്നാൽ കാഴ്ചയായിരുന്നു. ആളുകളുടെ അച്ഛൻ മരിക്കുക, അമ്മ മരിക്കുക എന്നത് വാർത്ത മാത്രമായിരുന്നു. ടിവിയിൽ കാണുന്ന ന്യൂസ് ആയിരുന്നു എനിക്ക്.
പക്ഷെ അതിലൂടെ കടന്നു പോകുമ്പോൾ, ഞാൻ റോഡിൽ നിന്ന് കരഞ്ഞുപോയി. ആരെങ്കിലും രക്ഷിക്കണേ, ആരെങ്കിലും ഞങ്ങളെ ആശപുത്രിയിൽ എത്തിക്കണേ എന്ന്. റിഹാബിലെ മരുന്ന് കഴിക്കുന്നതിനാൽ ഞാൻ നേരത്തെ ഉറങ്ങും. എന്നെ ഉറക്കാൻ ഡാഡി വണ്ടി വേറെ ആളെക്കൊണ്ടാണ് ഓടിപ്പിക്കുക. എനിക്ക് വണ്ടി തരില്ല.
ജോക്കുട്ടന് ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല. ഇവനെന്താണ് ഒന്നും പറ്റാത്തത്, ഇനി നടന്നു പോകുമ്പോൾ കുഴഞ്ഞ് വീഴുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു. കാരണം വണ്ടി അങ്ങനെ തകർന്നു പോയിരുന്നു. ഡാഡിയും വിളിച്ചിട്ട് പ്രതികരിക്കുന്നില്ല. അവനും പാച്ചുവും കൂടെ ഞങ്ങളെ വാരിക്കെട്ടി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഷൈൻ പറയുന്നു.