2009ലെ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ. മികച്ച ചിത്രം, നടൻ, നടി, മേക്കപ്പ് എന്നീ അവാർഡുകൾ സിനിമ നേടിയിരുന്നു. പാലേരി മാണിക്യത്തിൽ മൂന്ന് കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മൈഥിലി, ശ്വേത മേനോൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാൻ വരുന്ന രംഗത്തിന്റെ ചിത്രീകരണത്തെ കുറിച്ച് പറയുകയാണ് ശ്വേത മേനോൻ. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
പാലേരി മാണിക്യത്തിൽ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാൻ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയർത്തി അത് പൊട്ടിക്കണം. മമ്മൂക്ക ഇത് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു സംവിധായകൻ രഞ്ജിത്തിന് എന്നാണ് നടി പറയുന്നത്. ഈ ഒരു സംശയം ഉള്ളതുകൊണ്ട് ക്ലോസപ്പും ഫീലിംഗും എക്സ്പ്രഷനും എല്ലാമെടുത്തു. ഞാൻ വെറുതെ നിന്നാൽ മതി. കാൽ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാൽ സീൻ കഴിഞ്ഞു എന്ന നിലയിലെത്തി കാര്യങ്ങൾ, അപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച് മമ്മൂട്ടി ആ സീൻ ചെയ്യാമെന്ന് പറയുന്നതെന്നും നടി വ്യക്തമാക്കി.
മമ്മൂക്ക വന്ന് ഇരുന്നു. 'ശ്വേത, ഒറ്റ വലി ഉണ്ടാകും' എന്ന് പറഞ്ഞു. അത് ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല. എക്സ്പ്രഷൻ കാെടുത്തതെല്ലാം മാറ്റി വെച്ചു. ഫുൾ ഷോട്ട് മമ്മൂക്ക ചെയ്തു. അനശ്വരത്തിലെ മമ്മൂക്ക അല്ല പാലേരി മാണിക്യത്തിലെ മമ്മൂക്ക. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹവും വളർന്നു. ഇന്നത്തെ തലമുറയുമായി ചേർന്നുകൊണ്ടിരിക്കുകയാണ്. സീനിയറാണ്, ഭരതൻ സാറിന്റെയും അടൂർ സാറിന്റെയും കൂടെ വർക്ക് ചെയ്തു എന്ന് പറഞ്ഞ് ഇരിക്കുന്ന ആൾക്കാരല്ല അവർ. എന്താണ് ആവശ്യം എന്ന് നോക്കുന്നു. അദ്ദേഹമത് ആസ്വദിക്കുന്നയാളാണെന്നും ശ്വേത മേനോൻ പറയുന്നു.