ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. നടന്റെ അഭിനയത്തിന് ആരാധകർ ഏറെയാണ്. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛന്‍ കൂടിയാണ് ആമിര്‍ ഖാന്‍. എന്നാല്‍ തന്റെ പിതാവ് അങ്ങനെയായിരുന്നില്ലെന്നും തന്നേയും സഹോദരന്‍ ഫൈസല്‍ ഖാനേയും അദ്ദേഹം പതിവായി മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് ആമിര്‍ പറയുന്നത്. സീ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനെക്കുറിച്ച് ആമിര്‍ ഖാന്‍ സംസാരിക്കുന്നത്.
'അദ്ദേഹം എന്നേയും ഫൈസലിനേയും തല്ലുമായിരുന്നു. അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും. അതിനാല്‍ പിറ്റേ ദിവസം സ്‌കൂളില്‍ പോകാന്‍ ഞങ്ങള്‍ക്ക് നാണക്കേടായിരുന്നു. തല്ല് കിട്ടിയത് എല്ലാവരും അറിയുമല്ലോ. അമ്മ സീനത്ത് ഹുസൈന്‍ നേരെ വിപരീതമായിരുന്നു. അമ്മ സ്‌നേഹവും അനുകമ്പയും ഊഷ്മളതയുമുള്ള സ്ത്രീയാണ്. അമ്മയുടെ ദേഷ്യപ്പെടല്‍ പോലും ശാന്തമായിരുന്നു. അമ്മ പറയുക, ആമിര്‍ നീ അങ്ങനെ ചെയ്യുമോ എന്നാണ്. അതായിരുന്നു അവരുടെ പരമാവധി ദേഷ്യപ്പെടല്‍. അവര്‍ വളരെ സോഫ്റ്റാണ്. ഇന്ന് ഞാന്‍ എന്താണോ അതിനെല്ലാം കാരണം അമ്മയാണ്'' എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
അമ്മയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് തന്നെ കൂടുതല്‍ സെന്‍സിറ്റീവായ, സോഷ്യല്‍ എംപതിയുള്ള മനുഷ്യനാക്കിയതെന്നാണ് താരം പറയുന്നത്. പതിനൊന്നാം വയസില്‍ പഠിക്കുന്നമ്പോള്‍ താന്‍ ഒരു ടെന്നീസ് ടൂര്‍ണമെന്റ് ജയിച്ചു. അന്ന് പക്ഷെ തന്റെ ജയത്തേക്കാള്‍ അമ്മ സംസാരിച്ചത് തോറ്റ കുട്ടിയെക്കുറിച്ചാണെന്നും അത് തന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞു പോയെന്നും ആമിര്‍ പറയുന്നു. ജീവിതത്തില്‍ കൂടുതല്‍ സ്‌നേഹത്തോടേയും അനുകമ്പയോടേയും കാണാന്‍ തന്നെ പ്രേരിപ്പിക്കുന്നത് അമ്മയും അവരുടെ ചിന്തകളാണെന്നും താരം പറയുന്നു.