സീനിയർ താരങ്ങൾക്ക് അവസരം ഉറപ്പുവരുത്താൻ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ഇടപെടുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി പ്രസിഡന്റ് ശ്വേതാ മേനോൻ. സിനിമയിൽ അഭിനേതാക്കളെ തീരുമാനിക്കുന്നത് സംവിധായകരാണെന്ന് ശ്വേതാ പറഞ്ഞു. സംഘടനയ്ക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും നടി പറഞ്ഞു.
സിനിമ തീരുമാനിക്കുന്നത് അമ്മയും നിർമാതാക്കളുടെ സംഘടനയുമല്ല, സംവിധായകരാണ്. അത് സംവിധായകരുടെ വീക്ഷണകോണിലാണ് സംഭവിക്കുന്നത്. നിർമാതാവിനോ അഭിനേതാക്കൾക്കോ അമ്മ സംഘടനയ്‌ക്കോ അക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ശ്വേതാ പറയുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന ആസ്ഥാനത്ത് കഴിഞ്ഞദിവസം നൽകിയ സ്വീകരണത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശ്വേതാ.
തുടർന്ന് വാർത്താസമ്മേളനത്തിൽ 'അമ്മ'യ്‌ക്കൊപ്പം ഷോ ചെയ്യണമെന്ന ആഗ്രഹം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ പ്രകടിപ്പിച്ചു. നേരത്തയുണ്ടായിരുന്ന സഹകരണം തുടരുമെന്ന് ശ്വേത ഉറപ്പ് നൽകി.