Shefali Jariwala Death Cause: ഷെഫാലിയുടെ മരണകാരണം യുവത്വം നിലനിർത്താനുള്ള ആ മരുന്നോ?
നടിയുടെ വീട്ടിൽ നേരത്തെ ഫോറൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു
നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 42 കാരിയായ ഷെഫാലി ജൂൺ 27 ന് ആയിരുന്നു മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത് എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റ്മാർട്ടം നടത്തിയെങ്കിലും മരണ കാരണം പൊലീസ് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. നേരത്തെ നടിയുടെ വീട്ടിൽ നേരത്തെ ഫോറൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഷെഫാലി ആന്റി-ഏജിങ് മരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇതാണോ നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന സംശയവും ഉയരുന്നുണ്ട്. എട്ട് വർഷമായി നടി ഈ മരുന്നുകൾ ഉപയോഗിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരിക്കുന്നതിന് തൊട്ട് മുമ്പ്, ജൂൺ 27 ന് ഷെഫാലിയുടെ വീട്ടിൽ പൂജ നടന്നിരുന്നു. ആ സമയത്ത് ഉപവാസത്തിലായിരുന്നിട്ടും ഷെഫാലി മരുന്ന് കഴിച്ചതായാണ് റിപ്പോർട്ട്. എൻ.ഡി ടി.വിയാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
27 ന് ഉച്ചയ്ക്കാണ് മരുന്ന് കഴിച്ചത്. രാത്രി പത്തിനും പതിനൊന്നും ഇടയ്ക്ക് ഷെഫാലിയുടെ അവസ്ഥ മോശമാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്നാണ് താരത്തെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം നടക്കുമ്പോൾ ഷെഫാലിയുടെ വീട്ടിൽ അമ്മയടക്കമുള്ള ബന്ധുക്കൾ ഉണ്ടായിരുന്നു.
പൊലീസ് വീട്ടിലുണ്ടായിരുന്നവരുടേയും മറ്റും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും, മരണകാരണത്തെച്ചൊല്ലി മാത്രമാണ് വ്യക്ത ലഭിക്കാനുള്ളതെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.