ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫിലിം ചേംബർ. ലഹരിക്കെതിരെ സിനിമ സൈറ്റുകളിൽ റെയ്ഡ് നടത്തണമെന്ന അഭിപ്രായവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി സന്ത്യാട്ട് പറഞ്ഞു. സിനിമയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്നും സജി നന്ത്യാട്ട് പറഞ്ഞു.
കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ പുലർച്ചെ 2 മണിയോടെ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും അറസ്റ്റിലായി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. ചെറിയ അളവിൽ മാത്രമുള്ള ലഹരിയായതിനാൽ മൂന്ന് പേരെയും അറസ്റ്റ് രേഖപ്പുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തിയത്. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാന അടക്കം ഒട്ടേറെ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമൻ്റെ വഴി എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.