Publish Date: Tue, 10 Jun 2025 (16:48 IST)
Updated Date: Tue, 10 Jun 2025 (16:43 IST)
പൊതുവെ ആരോടും കയർത്തു സംസാരിക്കാത്ത ആളാണ് മോഹൻലാൽ. ശാന്തതയുടെ ആൾരൂപം എന്നൊക്കെ വേണമെങ്കിൽ പറയാം. മോഹൻലാൽ അങ്ങനെ അനാവശ്യമായി കയർത്തു സംസാരിക്കാറില്ല. എന്നാല്‍ മോഹന്‍ലാലിനും നിയന്ത്രണം നഷ്ടമായൊരു സംഭവമുണ്ട്. നിയന്ത്രണം നഷ്ടമാവുക മാത്രമല്ല, ഒരാളെ തല്ലുക വരെ ഉണ്ടായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത്.
കുറേ വര്‍ഷം മുമ്പ് നടന്ന സംഭവം അവതാരകനായ ജോണ്‍ ബ്രിട്ടാസ് താരത്തെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. ഒരാളെ തല്ലുക എന്നാല്‍ ഏറ്റവും മോശം കാര്യമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നിട്ടും അത് ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍ അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നാണ് താരം പറയുന്നത്. മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിനെക്കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചതാണ് മോഹന്‍ലാലിനെ പ്രകോപിതനാക്കിയത്. തന്റെ പ്രതികരണം റിഫ്‌ളക്‌സ് ആക്ഷന്‍ ആയിരുന്നുവെന്നാണ് മോഹന്‍ലാല്‍ ഓര്‍ക്കുന്നത്. തന്നെക്കുറിച്ചാണ് അയാള്‍ മോശമായി സംസാരിച്ചിരുന്നതെങ്കില്‍ താന്‍ ക്ഷമിച്ചേനെയെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
'അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോകുന്നത്. നമ്മള്‍ ഒരാളെ അടിക്കുന്നത് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വരുമ്പോഴാണ്. ഇപ്പോഴും അങ്ങനൊരു സാഹചര്യമുണ്ടായാല്‍ ഞാന്‍ അത് തന്നെ ചെയ്യും'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
അയാള്‍ രണ്ട് മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി പ്രേം നസീറിനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. അതും കടന്നു പോയതോടെയാണ് താന്‍ പ്രതികരിച്ചതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇപ്പോഴും അത്തരമൊരു സാഹചര്യമുണ്ടായാല്‍ തന്റെ പ്രതികരണം അങ്ങനെ തന്നെയാകുമെന്നും താരം പറയുന്നുണ്ട്.