Publish Date: Wed, 07 Jul 2021 (14:09 IST)
Updated Date: Wed, 07 Jul 2021 (14:11 IST)
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വലിയ തോതിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമാണ് ലാംഡ വകഭേദമെന്ന് മലേഷ്യ ആരോഗ്യമന്ത്രാലയം. കഴിഞ്ഞ നാലാഴ്‌ച്ചക്കുള്ളിൽ 30ലധികം രാജ്യങ്ങളിലാണ് പുതിയ കൊവിഡ് വകഭേദത്തെ കണ്ടെത്തിയത്. ലോകത്തേറ്റവും ഉയർന്ന കൊവിഡ് മരണ നിരക്കുള്ള പെറുവിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്.
ലാംഡ അതിവ്യാപനശേഷിയുള്ളതും ആന്റിബോഡിക്കെതിരെ കൂടുതൽ ചെറുത്ത്‌നിൽപ്പ് പ്രകടിപ്പിക്കുന്നതുമായ വകഭേദമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ഇല്ലെന്ന് വിദഗ്ധർ പറയുന്നു. അതേസമയം മെയ്, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച കേസുകളിലെ 82 ശതമാനവും ലാംഡ വൈറസ് ആണെന്ന് തെളിഞ്ഞു. യുകെയിലും ലാംഡ വകഭേദം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ഒരു ലാംഡ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.