ബുംമ്രയുടെ റോക്കറ്റ് പന്തുകൾ, നോ ബോൾ ആയത് വെറും 6 എണ്ണം !
ഇന്തെന്താ റോക്കറ്റ് മനുഷ്യനോ?
Publish Date: Fri, 14 Jun 2019 (11:41 IST)
Updated Date: Fri, 14 Jun 2019 (11:44 IST)
മുന്നിൽ നിൽക്കുന്ന എതിരാളി ഏത് ടീമിലെയാണെങ്കിലും അവരെ വിറപ്പിക്കുന്ന പ്രകടനമാണ് ജസ്പ്രീത് ബുമ്ര കഴിഞ്ഞ രണ്ട് വർഷമായി കാഴ്ച വെയ്ക്കുന്നത്. ഇന്ത്യൻ പേസ് നിരയുടെ കരുത്താണ് ബുമ്ര. ഓരോ കളി കഴിയുമ്പോഴും എങ്ങനെ ഇത്ര നന്നായി പന്തെറിയാൻ കഴിയുന്നുവെന്ന് ആരാധകർ ചോദ്യമുയർത്താറുണ്ട്.
രണ്ടുവര്‍ഷം മുന്‍പ് ലണ്ടനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ്ട്രോഫി ഫൈനലാണ് താരത്തിന്റെ ബൗളിംഗിനെ മാറ്റി മറിച്ചത്. പാക്കിസ്താനായിരുന്നു മത്സരത്തിലെ എതിരാളികള്‍. അന്ന് ബുമ്രയുടെ ഒമ്പതോവറില്‍ മൂന്നു നോബോളുകള്‍ ഉണ്ടായിരുന്നു. അതിലൊന്ന് സെഞ്ചുറി നേടി കുതിച്ച പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമന്റെ വിക്കറ്റും ഉള്‍പ്പെട്ടിരുന്നു. നാലാം ഓവറിലായിരുന്നു അത്. ആ പന്ത് അന്നു നോബോള്‍ ആയിരുന്നില്ലെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. അന്ന് 180 റണ്‍സിന്റെ വിജയം പാക്കിസ്ഥാന്‍ ആഘോഷിച്ചത്. അന്ന് ഏറെ സങ്കടപ്പെട്ട ബുമ്ര പിന്നീടൊരിക്കലും ഇത്തരമൊരു പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു.
ഇപ്പോള്‍ വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ഈ രണ്ടു വര്‍ഷത്തിനിടെ ബുമ്ര എറിഞ്ഞത് 2446 പന്തുകളാണ്‍. അതില്‍ നോബോളുകള്‍ ആയി മാറിയത് വെറും ആറെണ്ണം. 408 ഓവറുകളിലാണിത്. ഐസിസി ചാമ്പ്യന്‍സ്ട്രോഫി ഫൈനലിൽ 9 ഓവറിൽ 3 നോബോൾ വരുത്തിയ ബുംമ്രയാണ് രണ്ട് വർഷങ്ങൾക്കിപ്പുറം ഈ വ്യത്യാസം തന്റെ കരിയറിൽ ഉണ്ടാക്കിയതെന്നോർക്കണം.
കഠിനമായ പരിശ്രമവും കണിശതയുമാണ് താരത്തെ ലോകത്തിലെ നമ്പര്‍ വണ്‍ ഏകദിന ബൗളറാക്കി മാറ്റിയതും. 51 ഏകദിനങ്ങളില്‍ നിന്നും ഇതുവരെ 90 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തിക്കഴിഞ്ഞു. തന്റെ പന്തുകളിൽ വിക്കറ്റുകൾ വീഴ്ത്തുക എന്നത് മാത്രമല്ല, കുറഞ്ഞ് റൺസ് മാത്രം വിട്ടു നൽകുക എന്ന ലക്ഷ്യവും ബുംമ്രയ്ക്കുണ്ട്.