England vs west indies: ഒരുത്തൻ പോലും സെഞ്ചുറിയടിച്ചില്ല, എന്നിട്ടും ടീം സ്കോർ 400, അമ്പരപ്പിച്ച് ഇംഗ്ലണ്ട്, വെസ്റ്റിൻഡീസിനെ തകർത്തത് 238 റൺസിന്
ഇതാദ്യമായാണ് ഒരു ടീമിലെ ഒരു താരവും സെഞ്ചുറി നേടാതെ ഒരു ടീം 400 റണ്‍സ് സ്വന്തമാക്കുന്നത്.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും തിരിച്ചെത്തിയ താരങ്ങളായ വില്‍ ജാക്‌സ്, ജോസ് ബട്ട്ലര്‍, ജേക്കബ് ബേഥല്‍ എന്നിവര്‍ക്ക് പുറമെ ബെന്‍ ഡെക്കറ്റ്, ജോ റൂട്ട് അടക്കമുള്ള താരങ്ങളും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഇതോടെ ഒരൊറ്റ സെഞ്ചുറി പ്രകടനവുമില്ലാതെ 400 റണ്‍സാണ് വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതാദ്യമായാണ് ഒരു ടീമിലെ ഒരു താരവും സെഞ്ചുറി നേടാതെ ഒരു ടീം 400 റണ്‍സ് സ്വന്തമാക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 24 പന്തില്‍ 37 റണ്‍സുമായി ജാമി സ്മിത്തും 48 പന്തില്‍ 60 റണ്‍സുമായി ബെന്‍ ഡെക്കറ്റും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. പിറകെയെത്തിയ താരങ്ങളെല്ലാവരും തന്നെ സമാനമായ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ സെഞ്ചുറിയില്ലാതെ തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ 400ലെത്തി. 65 പന്തില്‍ 57 റണ്‍സ് നേടിയ ജോ റൂട്ട് അല്ലാതെയുള്ള താരങ്ങളെല്ലാം 100 സ്‌ട്രൈക്ക് റേറ്റിന് മുകളിലാണ് ബാറ്റ് വീശിയത്. നായകന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 58 റണ്‍സും ജോസ് ബട്ട്ലര്‍ 32 പന്തില്‍ 37 റണ്‍സും നേടി.
അതേസമയം ഐപിഎല്ലില്‍ ശ്രദ്ധ നേടിയ യുവതാരമായ ജേക്കബ് ബേഥല്‍ 53 പന്തില്‍ 82 റണ്‍സുമായി തിളങ്ങി. 24 പന്തില്‍ 39 റണ്‍സുമായി വില്‍ ജാക്‌സും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നിരയില്‍ 25 റണ്‍സെടുത്ത നായകന്‍ ഷായ് ഹോപ്‌സിനും 22 റണ്‍സെടുത്ത കേസി കാര്‍ട്ടിക്കും മാത്രമെ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളു. വെറും 162 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് പോരാട്ടം അവസാനിച്ചത്. ഇതോടെ 238 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
മത്സരത്തില്‍ സാക്വിബ് മഹ്‌മൂദും ജാമീ ഓവര്‍ട്ടണും ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീതവും ആദില്‍ റഷീദ് 2 വിക്കറ്റും ജേക്കബ് ബേഥല്‍, ബ്രെയ്ഡല്‍ കാര്‍ഴ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ജേക്കബ് ബേഥലായിരുന്നു മത്സരത്തിലെ താരം.