Publish Date: Mon, 20 Jun 2022 (14:16 IST)
Updated Date: Mon, 20 Jun 2022 (14:20 IST)
മഴ മൂലം ഉപേക്ഷിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അഞ്ചാം ടി20 മത്സരത്തിനിടെ ഗ്രൗണ്ട്സ്മാനോട് മോശമായി പെരുമാറിയ ഇന്ത്യൻ ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദിനെതിരെ രൂക്ഷവിമർശനവുമായി ആരാധകരും മുൻ താരങ്ങളും.
കനത്ത മഴയെ തുടർന്ന് 50 മിനിറ്റോളം വൈകിയായിരുന്നു മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങ് ആരംഭിച്ചത്. ബാറ്റിങ്ങിന് തയ്യാറായി ഇന്ത്യൻ ടീം ഡഗ് ഔടിൽ ഇരിക്കുന്നതിനിടെ ഗെയ്‌ക്വാദിനോട് തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ഗ്രൗണ്ട്സ്മാൻ സെൽഫിയെടുക്കാനുള്ള അനുവാദം ചോദിക്കുകയായിരുന്നു. എന്നാൽ ഗ്രൗണ്ട്സ്മാനെ ചെറുതായി തള്ളികൊണ്ട് നീങ്ങിയിരിക്കു എന്ന ആംഗ്യം കാണിക്കുകയാണ് ഗെയ്ക്ക്വാദ് ചെയ്തത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാായതോടെയാണ് താരത്തിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ രംഗത്തെത്തിയത്.
ഗ്രൗണ്ട്സ്മാനോടുള്ള മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഒട്ടേറെപ്പേരാണ് താരത്തെ വിമർശിച്ച് രംഗത്തെത്തിയത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളും ബയോ ബബിൾ സംവിധാനവുമൊക്കെയാണ് താരത്തിൻ്റെ പെരുമാറ്റത്തിൻ്റെ കാരണമെന്ന് താരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.