Publish Date: Wed, 23 Dec 2020 (14:34 IST)
Updated Date: Wed, 23 Dec 2020 (14:58 IST)
ഇന്ത്യയുടെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെക്കുറിച്ച് തനിക്ക് ആദ്യമായി തോന്നിയത് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണിങ് താരം ഗൗതം ഗംഭീർ. 2007ലെയും 2011ലെയും ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഗംഭീറെങ്കിലും ധോണിയും ഗംഭീറും തമ്മിൽ അത്ര രസത്തിലല്ല.
2004ല്‍ ഇന്ത്യന്‍ എ ടീം കെനിയയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കളിച്ചപ്പോളാണ് ധോണിയെ താൻ ആദ്യമായി നേരിൽ കണ്ടതെന്ന് ഗംഭീർ പറയുന്നു. ധോണിയെന്ന കളിക്കാരന്റെ വരവറിയിച്ച ടൂർണമെന്റായിരുന്നു അത്. പരമ്പരയില്‍ രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ധോണി ഇന്ത്യക്കു വേണ്ടി സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച താരവും ധോണിയായിരുന്നു. അന്നത്തെ ധോണിയുടെ വെടിക്കെട്ട് പ്രകടനം കണ്ടപ്പോൾ തന്നെ ഒരു സാധാരണ വിക്കറ്റ് കീപ്പറല്ല അദ്ദേഹമെന്നു ബോധ്യപ്പെട്ടിരുന്നതായും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിക്കുമെന്നും ഉറപ്പുണ്ടായിരുന്നതായും ഗംഭീർ പറഞ്ഞു.
ഇന്ത്യ അന്ന് വരെ കണ്ട വിക്കറ്റ് കീപ്പർമാരെ പോലെ ആയിരുന്നില്ല ധോണി. 100 മീറ്റർ സിക്‌സറുകൾ പറത്തുന്ന ഒരു വിക്കറ്റ് കീപ്പർ ഇന്ത്യക്ക് അന്ന് വരെ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ധോണി തികച്ചും അത്ഭുതപ്പെടുത്തി. അന്നത്തെ പ്രകടനങ്ങളോടെ തന്നെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ ദീർഘകാലം നിലനിൽക്കുമെന്ന് ഉറപ്പായിരുന്നു. ഗംഭീർ പറഞ്ഞു.