ഇംഗ്ലണ്ട് താരങ്ങളായിരുന്നു അവിടെയെങ്കിൽ അവർ കളം വിടുമായിരുന്നോ?, ഇവിടെ ആരുടെയും ഇഷ്ടം നേടാൻ വന്നവരല്ല: ഗംഭീർ
ആവേശകരമായ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ അവസാന നിമിഷങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ആവേശകരമായ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ അവസാന നിമിഷങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ ലീഡിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് റണ്‍സൊന്നും നേടുന്നതിന് മുന്‍പ് തന്നെ 2 ബാറ്റര്‍മാരെ നഷ്ടപ്പെട്ടിട്ടും മത്സരം സമനിലയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറിക്കരികെ നില്‍ക്കാന്‍ മത്സരം അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് തയ്യാറായതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍.ഒരാള്‍ 90 റണ്‍സിലും മറ്റൊരാള്‍ 85 റണ്‍സിലുമാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ അവര്‍ സെഞ്ചുറിക്ക് അര്‍ഹരല്ലെ, ബാറ്റ് ചെയ്യുന്നത് സ്വന്തം കളിക്കാരായിരുന്നെങ്കില്‍ നാഴികകല്ലുകള്‍ക്ക് അടുത്തെത്തി നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് മത്സരം അവസാനിപ്പിക്കണമോ. ഞങ്ങളുടെ താരങ്ങള്‍ പ്രതിസന്ധികളെ അതിജീവിച്ച് നേടിയതാണ് അത്. ഞങ്ങള്‍ ഇവിടെ ആരെയും പ്രീതിപ്പെടുത്താനായി വന്നവരല്ല. മത്സരശേഷം ഗംഭീര്‍ വ്യക്തമാക്കി.
അതേസമയം ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്ലും സമാനമായ പ്രതികരണമാണ് നടത്തിയത്. ജഡേജയും വാഷിങ്ടണ്‍ സുന്ദറും മികച്ച രീതിയില്‍ ബാറ്റ് വീശി. അവര്‍ സെഞ്ചുറി അര്‍ഹിക്കുന്നുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്. മത്സരശേഷം ഗില്‍ പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ 138 ഓവറില്‍ 4 വിക്കറ്റിന് 386 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം അവസാനിപ്പിക്കാനായി ബെന്‍ സ്റ്റോക്‌സ് കൈ നീട്ടി മുന്നോട്ട് വന്നത്. ഈ സമയം വാഷിങ്ടണ്‍ സുന്ദര്‍ 80 റണ്‍സും രവീന്ദ്ര ജഡേജ 89 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടത് വലിയ അസ്വസ്ഥതയാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്കിടയിലുണ്ടാക്കിയത്.