Mohammed Siraj: എറിഞ്ഞു തളർന്നോ എന്ന ചോദ്യം വേണ്ട, ഓരോ ബോളും എറിയുന്നത് രാജ്യത്തിനായാണ്, തളരില്ല: സിറാജ്
ഓവല്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം എറിഞ്ഞു തളര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹൃദയത്തില്‍ കൊള്ളുന്ന മറുപടിയാണ് സിറാജ് നല്‍കിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിലെ അവസാന മത്സരത്തില്‍ മികച്ച താരമായി തിരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിച്ച സിറാജ് 183.3 ഓവറുകള്‍ എറിഞ്ഞ് 23 വിക്കറ്റുകളാണ് പരമ്പരയില്‍ സ്വന്തമാക്കിയത്. ഓവല്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം എറിഞ്ഞു തളര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹൃദയത്തില്‍ കൊള്ളുന്ന മറുപടിയാണ് സിറാജ് നല്‍കിയത്.
സത്യസന്ധമായി പറയുകയാണെങ്കില്‍ എന്റെ രാജ്യത്തിനായാണ് ഞാന്‍ കളിക്കുന്നത്. എന്റെ ശരീരത്തിന് യാതൊരു തളര്‍ച്ചയുമില്ല. 187 ഓവറുകളോളം ഞാന്‍ ഈ പരമ്പരയില്‍ എറിഞ്ഞു. നിങ്ങള്‍ രാജ്യത്തിനായി കളിക്കുമ്പോള്‍ എല്ലാം നല്‍കണം. മറ്റൊന്നിനെ പറ്റിയും അധികമായി ചിന്തിക്കാറില്ല, തുടര്‍ച്ചയായി 6 ഓവറുകള്‍ എറിഞ്ഞോ 9 ഓവറുകള്‍ എറിഞ്ഞോ എന്നത് ഞാന്‍ ചിന്തിക്കാറില്ല. ഓരോ പന്തും എറിയുന്നത് രാജ്യതിനായാണ്. എനിക്ക് വേണ്ടിയല്ല. രാജ്യത്തിനായി കളിക്കുമ്പോള്‍ എന്റെ 100 ശതമാനം നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്.
ഇംഗ്ലണ്ടില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലും ഞാന്‍ 20 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം പന്തെറിയുമ്പോള്‍ സമ്മര്‍ദ്ദം നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഞാന്‍ ആദ്യ സ്‌പെല്ലെറിയുമ്പോഴും എട്ടാമത്തെ സ്‌പെല്ലെറിയുമ്പോഴും 100 ശതമാനവും നല്‍കാനായാണ് ശ്രമിക്കാറുള്ളത്. ഇന്നലെ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടമാക്കിയപ്പോഴും ലോര്‍ഡ്‌സില്‍ അവസാന നിമിഷം ഔട്ടായപ്പോഴും ചിന്തിച്ചിരുന്നു. ദൈവമെ എന്നോട് മാത്രം എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എന്നാല്‍ ദൈവം എനിക്ക് വേണ്ടി നല്ല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതാണ് ഇന്ന് കണ്ടതെന്നും സിറാജ് പറഞ്ഞു.