Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England: വാലറ്റം 'അടപടലം', ക്യാച്ച് അക്യുറസി 'കണ്ടംകളി ലെവല്‍'; ഈ തോല്‍വിയില്‍ ഞെട്ടാനില്ല !

നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും വാലറ്റം ബാറ്റിങ്ങില്‍ പൂര്‍ണമായി പരാജയപ്പെട്ടതുമാണ് തോല്‍വിയുടെ രണ്ട് പ്രധാന കാരണങ്ങള്‍

India vs England Leeds Test defeat reasons, Shubman Gill, India vs England, Shubman Gill India vs England 1st Test, Shubman Gill respond, ഇന്ത്യ ഇംഗ്ലണ്ട്, ലീഡ്‌സ് ടെസ്റ്റ്, ശുഭ്മാന്‍ ഗില്‍

രേണുക വേണു

Leeds , ബുധന്‍, 25 ജൂണ്‍ 2025 (12:14 IST)
India

India vs England: ലീഡ്‌സ് ടെസ്റ്റിലെ തോല്‍വി ഇന്ത്യ ചോദിച്ചുവാങ്ങിയത്. പ്രൊഫഷണലിസമില്ലാതെ മത്സരത്തെ സമീപിച്ചതാണ് ഇന്ത്യയുടെ പരാജയത്തിനു പ്രധാന കാരണം. നായകന്‍ ശുഭ്മാന്‍ ഗില്ലും അത് സമ്മതിക്കുന്നുണ്ട്. 
 
നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും വാലറ്റം ബാറ്റിങ്ങില്‍ പൂര്‍ണമായി പരാജയപ്പെട്ടതുമാണ് തോല്‍വിയുടെ രണ്ട് പ്രധാന കാരണങ്ങള്‍. രണ്ട് ഇന്നിങ്‌സിലും അമ്പേ പരാജയമായിരുന്നു ഇന്ത്യയുടെ വാലറ്റം. ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 333-5 എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യ 364 നു ഓള്‍ഔട്ട് ആകുകയായിരുന്നു. അതായത് അവസാന 31 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍ ! ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ നാല്), മുഹമ്മദ് സിറാജ് (ഒരു പന്തില്‍ പൂജ്യം), ജസ്പ്രിത് ബുംറ (രണ്ട് പന്തില്‍ പൂജ്യം), പ്രസിദ്ധ് കൃഷ്ണ (11 പന്തില്‍ പൂജ്യം) എന്നിവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി. അവസാന നാല് പേര്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത് വെറും നാല് റണ്‍സ് ! 
 
ഒന്നാം ഇന്നിങ്സിലും സ്ഥിതി സമാനമാണ്. അവസാന നാല് വിക്കറ്റുകളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചത് അഞ്ച് റണ്‍സ് മാത്രം ! 447-5 എന്ന നിലയില്‍ നിന്ന് 24 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും നഷ്ടമായി. ശര്‍ദുല്‍ താക്കൂര്‍ (എട്ട് പന്തില്‍ ഒന്ന്), ജസ്പ്രിത് ബുംറ (അഞ്ച് പന്തില്‍ പൂജ്യം), മുഹമ്മദ് സിറാജ് (ഏഴ് പന്തില്‍ പുറത്താകാതെ മൂന്ന്), പ്രസിദ്ധ് കൃഷ്ണ (മൂന്ന് പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് ഒന്നാം ഇന്നിങ്സില്‍ നേടിയത്. 
 
മറുവശത്ത് ഇംഗ്ലണ്ടിലേക്ക് വന്നാല്‍ ഒന്നാം ഇന്നിങ്സില്‍ അവസാന നാല് വിക്കറ്റുകളില്‍ നിന്ന് ലഭിച്ചത് 72 റണ്‍സാണ് ! അവസാന നാലില്‍ മൂന്ന് പേരും രണ്ടക്കം കണ്ടു. ക്രിസ് വോക്സ് (55 പന്തില്‍ 38), ബ്രണ്ടന്‍ കാര്‍സ് (23 പന്തില്‍ 22), ജോഷ് ടങ് (18 പന്തില്‍ 11), ഷോയ്ബ് ബാഷിര്‍ (നാല് പന്തില്‍ പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് വ്യക്തിഗത സ്‌കോറുകള്‍. വാലറ്റത്തെ നാല് പേര്‍ ചേര്‍ന്ന് ഒന്‍പത് ഫോറും രണ്ട് സിക്സുകളും നേടി. അവിടെയാണ് ഇന്ത്യയുടെ വാലറ്റം നാല് പേര്‍ ചേര്‍ന്ന് തികച്ച് 10 റണ്‍സെടുക്കാന്‍ പോലും കഷ്ടപ്പെടുന്നത്. 
 
ക്യാച്ചുകളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ കൈവിട്ടത് ആറ് ക്യാച്ചുകളാണ്. ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം ഫീല്‍ഡിങ് പിഴവുകള്‍ തന്നെ. ഒന്നാം ഇന്നിങ്സില്‍ വെറും ആറ് റണ്‍സാണ് ഇന്ത്യക്കു ലീഡ് ലഭിച്ചത്. ക്യാച്ചുകളെല്ലാം കൃത്യമായി എടുത്തിരുന്നെങ്കില്‍ ഇത് ചുരുങ്ങിയത് നൂറ് റണ്‍സെങ്കിലും ആയിരുന്നേനെ !
 
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരുടെ ക്യാച്ചുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. ബെന്‍ ഡക്കറ്റ് (94 പന്തില്‍ 62), ഒലി പോപ്പ് (137 പന്തില്‍ 106), ഹാരി ബ്രൂക്ക് (112 പന്തില്‍ 99) ആണ് ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത മൂന്ന് പേര്‍. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ പോപ്പ് 60 റണ്‍സിലും ഡക്കറ്റ് 15 റണ്‍സിലും ആയിരുന്നു. ഹാരി ബ്രൂക്ക് ആകട്ടെ 58 റണ്‍സുമായി നില്‍ക്കുമ്പോഴാണ് അനായാസം സ്വന്തമാക്കേണ്ട ക്യാച്ച് ഇന്ത്യ നഷ്ടപ്പെടുത്തിയത്. 
 
തോല്‍വിക്കുള്ള കാരണങ്ങളെ കുറിച്ച് മത്സരശേഷം ഗില്‍ പറഞ്ഞത് ഇങ്ങനെ, ' എനിക്ക് തോന്നുന്നു, ഇത് മികച്ചൊരു മത്സരമായിരുന്നു. ഞങ്ങള്‍ക്കു ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്നതാണ്. പക്ഷേ ഞങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി, വാലറ്റം കാര്യമായ സംഭാവനകള്‍ നല്‍കിയില്ല. എങ്കിലും ഈ ടീമില്‍ എനിക്ക് അഭിമാനമുണ്ട്. മൊത്തത്തില്‍ നോക്കുമ്പോള്‍ മികച്ചൊരു പോരാട്ടമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 430 ലീഡാക്കി ഡിക്ലയര്‍ ചെയ്യാനായിരുന്നു നാലാം ദിനം ഞങ്ങള്‍ ആലോചിച്ചിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ അവസാന ആറ് വിക്കറ്റുകള്‍ 20-25 റണ്‍സിനിടെ നഷ്ടമായി. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പോലും ഞങ്ങള്‍ക്കു ഇനിയും സാധ്യതയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കാര്യങ്ങള്‍ ഞങ്ങള്‍ക്കു അനുകൂലമായില്ല,' 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Indian Test Team: കടന്നുപോകുന്നത് ഏറ്റവും മോശം സമയത്തിലൂടെ, അവസാന ഒന്‍പതില്‍ ഏഴിലും തോല്‍വി; ബംഗ്ലാദേശ് പോലും ഇന്ത്യക്ക് മുന്നില്‍