ഇന്ത്യൻ ടീമിൽ നിന്നും തനിക്ക് വേണ്ടത്ര പിന്തുണ മുൻ നായകൻ എം എസ് ധോണിയിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. തനിക്ക് വഴി ഒരുക്കി തന്നത് വിരേന്ദർ സെവാഗ് ആണെന്ന് തിവാരി വെളിപ്പെടുത്തി. വീരേന്ദർ സെവാഗ് തന്നെ പലപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'വീരു പാജിയാണ് എന്നെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുള്ള വ്യക്തികളില്‍ ഒരാളെന്നു ഞാന്‍ എല്ലായ്‌പ്പോഴും പറയുകയും ചെയ്തിട്ടുള്ളതാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിനത്തിലായിരുന്നു എന്റെ സെഞ്ച്വറി നേട്ടം. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും എന്നെ തേടിയെത്തി. ദേശീയ ടീമിലെ സ്വന്തം സ്ഥാനം പോലും എനിക്കു വേണ്ടി ത്യജിക്കാന്‍ തയ്യാറായിട്ടുള്ളയാളാണ് വീരു. എനിക്കായി അദ്ദേഹം കളിയില്‍ ബ്രേക്കെടുക്കുകയായിരുന്നു.
ആ പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറിയ നേടിയ താരമാണ് വീരു. അതുകൊണ്ടു തന്നെ അത്തരമൊരു ഫോമില്‍ നില്‍ക്കെ തുടര്‍ന്നു കളിക്കാനും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനും അദ്ദേഹവും ആഗ്രഹിച്ചിട്ടുണ്ടാവും, എന്നാൽ ധോണിയിൽ നിന്ന് എനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. വളരെ നല്ലൊരു വ്യക്തിത്വത്തിനു ഉടമ കൂടിയാണ് വീരു. ഇന്ത്യന്‍ ടീമിലെ എന്റെ കരിയറിനെക്കുറിച്ച് വര്‍ഷങ്ങളായി അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എനിക്കെതിരേ അല്‍പ്പം അനീതി നടക്കുന്നതായി വീരുവിനും തോന്നിയിട്ടുണ്ടാവും.
സ്വയം വിശ്രമിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ എനിക്കു അവസരം നേടിത്തരിക മാത്രമല്ല, എന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷന്‍ പോലും എനിക്കു നല്‍കാന്‍ തയ്യാറായി, അതു നാലാം നമ്പറായിരുന്നു. ആ കളിക്കു മുമ്പ് ടീം ബസില്‍ വച്ച് ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യാനാണ് ഇഷ്ടമെന്നു വീരു പാജി എന്നോടു ചോദിച്ചിരുന്നു.
അദ്ദേഹം അതു ചോദിക്കുന്ന സമയത്തു ഞാന്‍ പ്ലെയിങ് ഇലവന്റെ ഭാഗമൊന്നും അല്ലായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യക്കായി കളിക്കുകയെന്നതു തന്നെ വലിയ കാര്യമാണെന്നും വലിയ ബഹുമതിയാണെന്നും ഞാന്‍ പറഞ്ഞു. നിങ്ങള്‍ എവിടെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാലും അവിടെ കളിക്കാന്‍ തയ്യാറാണെന്നും അദ്ദേഹത്തെ അറിയിച്ചു” മനോജ് തിവാരി പറഞ്ഞു.