Publish Date: Fri, 28 Apr 2023 (21:24 IST)
Updated Date: Fri, 28 Apr 2023 (21:29 IST)
ഐപിഎല്ലിൽ ലഖ്നൗ ബാറ്റർമാരുടെ ചൂടറിഞ്ഞ് പഞ്ചാബ് കിംഗ്സ്. ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുക്കാനുള്ള പഞ്ചാബിൻ്റെ തീരുമാനം മുതൽ എല്ലാം തന്നെ ലഖ്നൗവിന് അനുകൂലമായിരുന്നു. ഓപ്പണറായി ഇറങ്ങിയ കെയ്ൽ മിൽസ് അടിച്ചുകയറിയപ്പോൾ തന്നെ മറ്റൊരു ഓപ്പണറായ കെ എൽ രാഹുലിനെ പുറത്താക്കിയത് ഏറ്റവും അധികം ദോഷം ചെയ്തത് പഞ്ചാബിനെ തന്നെയായിരുന്നു.
9 പന്തിൽ നിന്നും 12 റൺസുമായി രാഹുൽ പുറത്തായതിന് ശേഷം ഒന്ന് ശ്വാസം വിടാൻ പോലുമുള്ള അവസരം പഞ്ചാബ് ബൗളർമാർക്ക് ലഖ്നൗ ബാറ്റർമാർ നൽകിയില്ല. കെ എൽ രാഹുൽ ഒഴികെ പിന്നീട് ക്രീസിലെത്തിയവരെല്ലാം തകർത്തടിച്ചതോടെ ഒരു ഘട്ടത്തിൽ ഐപിഎല്ലിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ ലഖ്നൗ നേടുമെന്ന് തോന്നിച്ചു. എന്നാൽ അവസാന ഓവറുകളിൽ റണ്ണൊഴുക്ക് ഒരല്പം നിയന്ത്രിക്കാനായതോടെ 20 ഓവറിൽ 257 റൺസിൽ ലഖ്നൗ ഇന്നിങ്ങ്സ് അവസാനിച്ചു.
ലഖ്നൗവിനായി കെയ്ൽ മൈൽസ് 24 പന്തിൽ 54 റൺസും ആയുഷ് ബദോനി 24 പന്തിൽ 43 റൺസും മാർക്കസ് സ്റ്റോയ്നിസ് 40 പന്തിൽ 72 റൺസും നിക്കോളാസ് പുരാൻ 19 പന്തിൽ 45 റൺസും നേടി. പഞ്ചാബിന് വേണ്ടി കഗിസോ റബാഡ 2 വിക്കറ്റൂം സാം കറൻ,ആർഷദീപ് സിംഗ്,സാം കറൻ,ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.