Publish Date: Thu, 18 Apr 2019 (17:10 IST)
Updated Date: Thu, 18 Apr 2019 (17:16 IST)
ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് സെലക്ഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുന്നു. സമ്മര്‍ദ്ദമുണ്ടാക്കുന്ന നാലാം നമ്പറിനെ ചൊല്ലിയാണ് വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത്. ഈ സ്ഥാനത്ത് ഇറങ്ങുമെന്ന് ഉറപ്പുണ്ടായിരുന്ന അമ്പാട്ടി റായുഡു 15 അംഗ ടീമില്‍ നിന്നും പുറത്തായതും പകരം വിജയ് ശങ്കര്‍ ടീമില്‍ എത്തിയതുമാണ് തര്‍ക്കങ്ങളിലേക്ക് നയിച്ചത്.
വിജയ് ശങ്കര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ നിലപാടിനെ തള്ളി ടീം പരിശീലകന്‍ രവി ശാസ്‌ത്രി രംഗത്ത് എത്തിയതോടെയാണ് ടീമിലും മാനേജ്‌മെന്റിലും തര്‍ക്കങ്ങള്‍ തുടരുകയാണെന്ന് പുറം ലോകമറിഞ്ഞത്.
ലോകകപ്പ് ടീമിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒഴികെയുള്ളവർ സാഹചര്യത്തിന് അനുസരിച്ച് മാറുമെന്ന് രവി ശാസ്‌ത്രി പറഞ്ഞു.
റായുഡു, ഋഷഭ് പന്ത് എന്നിവരെ മറികടന്നാണ് വിജയ് ശങ്കർ ടീമിലെത്തിയത്. പതിനഞ്ചു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനേ നിയമം അനുവദിക്കുന്നുള്ളു. ഇതുകൊണ്ടുതന്നെ ചിലർക്ക് ടീമിൽ സ്ഥാനം നഷ്ടമാവും. ടീം തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല.
ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ 16 അംഗ ടീമിനെ തെരഞ്ഞെടുക്കാന്‍ അനുമതി വേണമായിരുന്നു. ഈ നിര്‍ദേശം ഐസിസിക്ക് മുമ്പാകെ വെച്ചിരുന്നുവെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്നും ശാസ്ത്രി പറഞ്ഞു.