Publish Date: Wed, 27 Apr 2022 (13:16 IST)
Updated Date: Wed, 27 Apr 2022 (13:18 IST)
രാജസ്ഥാൻ എന്തുകൊണ്ട് റിയാൻ പരാഗിന് തുടർച്ചയായി അവസരങ്ങൾ കൊടുക്കുന്നു എന്ന് വിമർശകർ നിരന്തരം ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. കഴിഞ്ഞ സീസണിൽ സമ്പൂർണ്ണപരാജയമായിരുന്ന താരം പക്ഷേ വിമർശകർക്ക് തന്റെ പ്രകടനത്തിലൂടെ മറുപടി നൽകിയിരിക്കുകയാണിപ്പോൾ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത് പരാഗിന്റെ പ്രകടനമായിരുന്നു.
ആർസിബിക്കെതിരെ രാജസ്ഥാൻ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ മത്സരത്തിൽ അർധസെഞ്ചുറിയുമായി രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത് റയാൻ പരാഗ് ആയിരുന്നു. 31 പന്തിൽ നിന്നും 4 സിക്‌സിന്റെയും 3 ഫോറുകളുടെയും സഹായത്തിൽ 56 റൺസാണ് പരാഗ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെ 4 താരങ്ങളെ ക്യാച്ച് ചെയ്‌ത് ഫീൽഡിങ്ങിലും പരാഗ് തിളങ്ങി. ഇതോടെ ഐപിഎല്ലിൽ ഒരു നാഴികകല്ലും താരം പിന്നിട്ടു.ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു താരം അമ്പതിലധികം റണ്‍സും നാല് ക്യാച്ചുകളും നേടുന്നത്. 2011ല്‍ കൊല്‍ക്കത്ത-ഡെക്കാന്‍ മത്സരത്തില്‍ ജാക്ക് കാലിസും തൊട്ടടുത്ത വർഷം പഞ്ചാബ്-ചെന്നൈ മത്സരത്തില്‍ ആദം ഗില്‍ക്രിസ്റ്റും മാത്രമായിരുന്നു ഈ അപൂർവ നേട്ടം സെഅന്തമാക്കിയിരുന്നത്.
നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബെംഗളൂരുവിനെ തകർത്തത്. അര്‍ധ സെഞ്ചുറിയും നാല് ക്യാച്ചുമായി തിളങ്ങിയ റിയാന്‍ പരാഗാണ് കളിയിലെ താരം.