Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിധി മാറിയത് സൂപ്പര്‍ ഓവറിന്റെ അവസാന പന്തിൽ; 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകം കീഴടക്കി ഇംഗ്ലണ്ട്

മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയര്‍ത്തിയത്.

വിധി മാറിയത് സൂപ്പര്‍ ഓവറിന്റെ അവസാന പന്തിൽ; 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകം കീഴടക്കി ഇംഗ്ലണ്ട്
, തിങ്കള്‍, 15 ജൂലൈ 2019 (08:27 IST)
ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്‌സില്‍ ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് നേട്ടം. സൂപ്പര്‍ ഓവറിന്റെ അവസാന പന്തില്‍ വിധിയെഴുതിയ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെതിരെ കരുത്ത് കാണിച്ച കിവികള്‍ക്ക്  ആദ്യ ലോകകപ്പ്  നേട്ടത്തിലെത്താന്‍ കഴിഞ്ഞില്ല. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ലേോകകപ്പിന് ആതിഥേയ രാജ്യം ചാമ്പ്യന്‍മാരാവുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും റണ്ണറപ്പുകളായി  ന്യൂസീലന്‍ഡ്. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയോടെ ഏഴ് വിക്കറ്റിന് തോല്‍ക്കാനായിരുന്നു കിവീസിന്റെ വിധി. മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയര്‍ത്തിയത്.
 
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡ് ആറ് പന്തില്‍ 15 റണ്‍സെടുത്തെങ്കിലും നിശ്ചിത 50 ഓവറില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസീലന്‍ഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്. കിവീസ് നിരയില്‍ നിന്ന് ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ സൂപ്പര്‍ ഓവറില്‍ നിന്ന് ബെന്‍ സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് നേടിയത് 15 റണ്‍സാണ്. ബട്‌ലര്‍ മൂന്ന് പന്തില്‍ നിന്ന് ഏഴും സ്റ്റോക്‌സ് മൂന്ന് പന്തില്‍ നിന്ന് എട്ട് റണ്‍സുമാണ് നേടിയത്. കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ഗുപ്ടലിലും നീഷമും ചേര്‍ന്നാണ് കിവീസ് നിരയില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകളെ നേരിട്ടത്.
 
ജൊഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ പന്ത് വൈഡായതോടെ കിവീസിന്റെ വിജയലക്ഷ്യം 6 പന്തില്‍ നിന്ന് 15 റണ്‍സായി. അടുത്ത പന്തില്‍ നീഷം രണ്ട് റണ്‍സെടുത്തു. രണ്ടാം പന്തില്‍ നീഷം ഒരു പടുകൂറ്റന്‍ സിക്‌സ് നേടിയതോടെ ന്യൂസീലന്‍ഡിന് പ്രതീക്ഷയായി. അടുത്ത പന്തില്‍ വീണ്ടും രണ്ട് റണ്‍സ് നേടിയതോടെ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സായി. അടുത്ത പന്തില്‍ വീണ്ടും ഡബിള്‍. അഞ്ചാമത്തെ പന്തില്‍ സിംഗിള്‍. ആറാം പന്ത് നേരിട്ടത് ഗുപ്ടില്‍. ഒരു റണ്ണെടുത്തതോടെ മത്സരം ടൈയായി. അടുത്ത റണ്ണിനായി ഓടിയ ഗുപ്ടലിനെ ജയ്‌സണ്‍ റോയ് സ്റ്റമ്പ് ചെയ്തതോടെ സൂപ്പര്‍ ഓവറും ടൈയായി. അങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം വിധി നിര്‍ണയിച്ചത്.
 
നേരത്തെ കിവീസ് ഉയര്‍ത്തിയ 242 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലീഷ് നിരയെ കിവി ബൗളര്‍മാര്‍ വിറപ്പിച്ചപ്പോള്‍ നൂറു റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിന് രക്ഷകരായി എത്തിയത് ബെന്‍സ്റ്റോക്സും ജോസ് ബട്ലറുമായിരുന്നു. 86 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റില്‍ സ്റ്റോക്സ് ബട്ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 110 റണ്‍സാണ് കരുത്തായത്. ബെന്‍സറ്റോക്സ് 98 പന്തുകളില്‍ 84 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് ഇംഗ്ലണ്ടിന് നിര്‍ണായകമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ ഔട്ടായിരുന്നില്ലെങ്കിൽ...'ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ജഡേജയെന്ന് ഭാര്യ