Publish Date: Fri, 21 Jun 2019 (13:26 IST)
Updated Date: Fri, 21 Jun 2019 (13:30 IST)
ഇന്ത്യക്കെതിരെ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ടീമില്‍ കലഹം. താരങ്ങളും പരിശീലകന്‍ മിക്കി ആർതറും തമ്മിലുള്ള ആശയവിനമയം നിന്നു. ടീമില്‍ ഗ്രൂപ്പ് കളി ശക്തമാകുകയും ക്യാപ്‌റ്റന്‍ സർഫ്രസ് അഹമ്മദിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്തുവന്നു കഴിഞ്ഞു.
ടീം മാനേജ്‌മെന്റിലും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. സാഹചര്യം മോശമായതിനെ തുടര്‍ന്ന് പാക് ക്രിക്കറ്റ് ബോർഡ് അധികൃതർ ടീമിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങുകയാണ്. ടീമിലെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യ സെലക്‍ടര്‍ ഇൻസമാം ഉൽഹഖ് ഇടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ തോല്‍വിക്ക് കാരണം ഇമാദ് വാസിമിന്റെയും ഇമാം ഉള്‍ ഹഖിന്റെയും സമീപനങ്ങളാണെന്ന് സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞെന്നാണ് പാക് ടെലിവിഷന്‍ ചാനലായ സമാ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍ണായക മത്സരത്തില്‍ ഇരുവരും തനിക്ക് പിന്തുണ നല്‍കിയില്ലെന്നും ടീമില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ നീക്കം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
മുഹമ്മദ് ആമിറിന്റെയും ഇമാദ് വാസിമിന്റെയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ പാക് ടീമില്‍ ഉണ്ടെന്നാണ് മറ്റൊരു ചാനലായ ദുനിയ ആരോപിച്ചു. ഇരുവരും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളാണ് ടീമിന്റെ തോല്‍വിക്ക് കാരണമാകുന്നത്. മുതിര്‍ന്ന താരമായ ഷൊയ്‌ബ് മാലിക്കും ഗ്രൂപ്പ് കളിയുടെ നേതാവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഞായറാഴ്‌ച നടക്കുന്ന മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയാല്‍ ടീമിലെ തമ്മിലടി കൂറ്റുതല്‍ പുറത്തുവരും. നിലവിൽ 3 പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള പാക് ടീം.