ഇതെന്ത് നീതി? കുട്ടിയുടെ ജീവൻ തന്നെ നഷ്ടമാകില്ലേ? ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
അമ്മയുടെ കാമുകൻ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പെൺകുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
Publish Date: Tue, 28 May 2019 (15:46 IST)
Updated Date: Tue, 28 May 2019 (15:47 IST)
അമ്മയുടെ കാമുകൻ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പെൺകുട്ടിയെ പ്രതികൾക്ക് തന്നെ വിട്ടു നൽകി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യുടെ അന്യായം. പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുള്ള ഒരു കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാന്‍ ഇരിക്കവെയാണ് തിരുവനന്തപുരം സിഡബ്ല്യുസി വളരെ തിടുക്കപ്പെട്ടെന്നപോലെ കുട്ടിയെ തിങ്കളാഴ്ച്ച സഹോദരനൊപ്പം പറഞ്ഞയച്ചത്.
നിര്‍ഭയ ഹോമിന്റെ ചുമതലയുള്ള കേരള മഹിള സമാക്യത്തിന്റെ സംരക്ഷണയിലായിരുന്നു കുട്ടി ഇതുവരെ. എന്നാൽ, ഇവരോ കുട്ടിയെ തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴിലേക്ക് മാറ്റി ഉത്തരവിട്ട ജില്ല കളക്ടറോ അറിയാതെയാണ് ഇപ്പോഴത്തെ നീക്കം.
ഉദ്യോഗസ്ഥരെ ആരേയും അറിയിക്കാതെ പെൺകുട്ടിയെ പ്രതികളുടെ അടുത്തേക്ക് തന്നെയാണ് പറഞ്ഞു വിട്ടതിനാൽ കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്ന അവസ്ഥയാണ് മുന്നിലുള്ളത്.
കുമളി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ കൂടിയായ എസ്റ്റേറ്റ് ഉടമയാണ് നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊണ്ടിരുന്നത്. ഈ വിവരം കുട്ടിയുടെ സഹോദരനിലൂടെ ചൈല്‍ഡ് ലൈന്‍ അറിയുന്നതോടെയാണ് ലൈംഗിക പീഡനത്തില്‍ നിന്നും കുട്ടി മോചിതയാകുന്നത്.
കുട്ടിയുടെ സംരക്ഷണം ഇടുക്കി സിഡബ്ല്യുസിക്ക് കീഴിലാക്കുകയും എസ്‌റ്റേറ്റ് ഉടമയേയും പെണ്‍കുട്ടിയുടെ മാതാവിനെയും ഒന്നും രണ്ടും പ്രതികളാക്കി കേസ് എടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസ് ഇന്ന് വിളിക്കാനിരിക്കെയാണ് സിഡബ്ല്യുസിയുടെ നിയമ വിരുദ്ധമായ പ്രവർത്തി. ഉത്തരവാദിത്വപ്പെട്ടവരോട് കൂടിയാലോചിക്കുക പോലും ചെയ്യാതെയാണ് ഈ നടപടിയെന്നാണ് ഉയരുന്ന ആരോപണം.
കുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞതാണ് റിലീസ് ചെയ്യാന്‍ കാരണമെങ്കില്‍ തന്നെ അത് കോടതി വഴിയാകണമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. യാതോരു നിയമോപദേശമോ നിയമനടപടികളോ സ്വീകരിക്കാതെയാണ് ഈ പ്രവർത്തിയെന്നതും ശ്രദ്ധേയമാണ്.
ഇപ്പോള്‍ കുട്ടിയെ വിട്ടുകൊടുത്തിരിക്കുന്ന സഹോദരന്‍, പെണ്‍കുട്ടിയെ സംരക്ഷിക്കുന്നതില്‍ അണ്‍ ഫിറ്റ് ആണെന്ന് ഇടുക്കി സിബ്ല്യുസി നല്‍കിയ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് അതേയാള്‍ക്കൊപ്പം കുട്ടിയെ പറഞ്ഞു വിട്ടിരിക്കുന്നത്. ഒരിക്കല്‍ സഹോദരനൊപ്പം കുട്ടിയെ വിട്ടകൊടുത്തപ്പോള്‍ മുഖ്യപ്രതിയാല്‍ വീണ്ടും പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ട് പെണ്‍കുട്ടിയെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.