Publish Date: Fri, 25 Jan 2019 (12:17 IST)
Updated Date: Fri, 25 Jan 2019 (12:23 IST)
ചെന്നൈ: സ്വത്തുതട്ടിയെടുക്കുന്നതിനായി മരുമകൾ അമ്മായിയമ്മ മരിച്ചതായി വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ കോടതികയറി പെടപ്പാടുപെട്ട് ഒരമ്മ. എ തോട്ടിയമ്മാളു എന്ന അമ്മക്കാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത്. ഒടുവിൽ മരണ സർട്ടിഫിക്കറ്റ് വ്യാജമണെന്ന് കണ്ടെത്തിയ മദ്രാസ് ഹൈക്കോടതി മരണ സർട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
കേസിൽ മരുമകളെ കോടതി കക്ഷിചേർക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. തോട്ടിയമ്മാൾ 2016 സെപ്തംബർ 27ന് മരിച്ചെന്ന രീതിയിലാണ് മരുമകൾ മീനാക്ഷി വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
തോട്ടിയമ്മാളിന്റെ മകൻ ദോസ് നേരത്തെ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു, മകനെക്കൂടാതെ മൂന്ന് പെൺമക്കൾ കൂടി തോട്ടിയമ്മാളിനുണ്ട്. തൊട്ടിയമ്മാളിന്റെ പേരിൽ ഉണ്ടായിരുന്ന 12 സെന്റ് സ്ഥലം സ്വന്തമാക്കുന്നതിനായാണ് മരുമകൾ മീനാക്ഷി വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഭർത്താവിന്റെ സഹോദരിമാരുടെ വ്യാജ ഒപ്പുകൾ ഇട്ടാണ് മിനാക്ഷി ഭൂമി സ്വന്തമാക്കിയത്.