Publish Date: Mon, 12 Aug 2019 (15:39 IST)
Updated Date: Mon, 12 Aug 2019 (15:41 IST)
പശുക്കളെ കൊന്ന് വാഹനത്തിൽ കടത്തുകയാണെന്ന് ആരോപിച്ച് മധ്യവയ്സ്‌കനെ ആള്‍കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ സംഘം അറസ്‌റ്റില്‍. സ്‌ത്രീ ഉള്‍പ്പെടെയുള്ള അഞ്ചു പേരാണ് പൊലീസിന്റെ പിടിയിലായത്. ഒളിവില്‍ പോയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ചത്ത മൃഗങ്ങളെ മറവുചെയ്യാൻ കൊണ്ടുപോയ ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ കരാറുകാരൻ മഹേന്ദ്രയ്‌ക്കാണ് ക്രൂരമാറ്റ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.
വെള്ളിയാഴ്‌ച രാത്രി ഒമ്പത് മണിക്ക് ഗ്രേറ്റർ നോയ്ഡയിലെ ഗോർ സിറ്റിക്കു സമീപത്ത് വെച്ചാണ് സംഭവം. മൂന്ന് പശുക്കളുടെയും രണ്ട് കിടാവുകളുടെയും 12 എരുമകളുടെയും ജഡങ്ങള്‍ മറവ് ചെയ്യാന്‍ പോകുകയായിരുന്നു മഹേന്ദ്ര.
പശുക്കളെ കൊന്ന് കടത്തുകയാണെന്ന് ആരോപിച്ച് വാഹനം തടഞ്ഞ അക്രമികള്‍ മഹേന്ദ്രയെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. വാഹനത്തിന്റെ ചില്ലുകൾ തകർത്ത സംഘം വാഹനം മറിച്ചിടുകയും തല്ലിത്തകര്‍ക്കുകയും ചെയ്‌തു.
കേസെടുത്ത പൊലീസ് എഫ് ഐ ആർ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് അഞ്ചു പേര്‍ അറസ്‌റ്റിലായത്.