Publish Date: Sat, 27 Apr 2019 (16:06 IST)
Updated Date: Sat, 27 Apr 2019 (16:14 IST)
കെവിൻ വധക്കേസിൽ പ്രതികൾക്ക് കുരുക്കായി അയൽവാസിയുടെ മൊഴി. കെവിൻ കൊല്ലപ്പെട്ട വിവരം മണിക്കൂറുകൾക്കം പ്രതിയായ ഷാനു തന്നെ ഫോണിൽ വിളിച്ചറിയിച്ചെന്ന് അയൽവാസിയായ ലിജോ മൊഴി നൽകി. ഷാനുവിന്റെ പിതാവ് ചാക്കോയുടെ അടുത്ത സുഹ്രുത്താണ് ലിജോ.
മൊഴി നൽകിയതിനു പിന്നാലെ സാക്ഷിക്കൂട്ടിൽ നിന്ന ലിജോയ്ക്ക് നേരെ പ്രതികളിൽ ഒരാൾ വധഭീഷണി മുഴക്കി. പ്രതിക്കൂട്ടിൽ നിന്ന എട്ടാം പ്രതിയാണ് കഴുത്തറുക്കുമെന്ന് ആംഗ്യം കാണിച്ചത്. ലിജോ പരാതി നൽകിയതോടെ സംഭവത്തിൽ കേസെടുക്കാൻ കോടതി നിർദേശം നൽകി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്.
കോടതിക്കകത്തും പുറത്തും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് കോടതി താക്കീത് നൽകി. സാക്ഷികൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാനും കോടതി നിർദേശിച്ചു. കെവിനെ തട്ടിക്കൊണ്ട് പോയെങ്കിലും തങ്ങളുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് ഷാനു ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയത്. എന്നാൽ, കെവിൻ കൊല്ലപ്പെട്ടു എന്ന് മണിക്കൂറുകൾക്കുള്ളിൽ ഷാനു അറിയിച്ചുവെന്ന ലിജോയുടെ മൊഴി പ്രതികൾക്ക് കുരുക്കാനാകുള്ള സാധ്യതയുണ്ട്. 2018 മേയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.