Publish Date: Sat, 26 Oct 2019 (10:53 IST)
Updated Date: Sat, 26 Oct 2019 (10:56 IST)
കോഴിക്കോട്: സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകും. ജോളിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.
ഷാജുവിനോടും പിതാവ് സഖറിയയോടും പുലിക്കയം വിട്ടുപോകരുത് എന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ബ്രെഡിൽ സയനൈഡ് പുരട്ടി നൽകി ആൽഫൈനെ കൊലപ്പെടുത്തിയതായി ജോളി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോളിയെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും.
ജോളിയുടേ ബന്ധുക്കളുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചിലരെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തനിക്ക് തെറ്റുപറ്റി എന്ന് ജോളി തങ്ങളോട് ഏറ്റു പറഞ്ഞിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ജോളിയുടെ സുഹൃത്ത് ബിഎസ്എൻഎൽ ജിവനക്കാരനായ ജോൺസനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.