Publish Date: Fri, 30 Aug 2024 (14:57 IST)
Updated Date: Fri, 30 Aug 2024 (14:49 IST)
തിരുവനന്തപുരം : പ്രകൃതി വിരുദ്ധ ലൈംഗിക പീഡന കേസിൽ കോടതി പ്രതിയായ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്ന് വിധിയിൽ ഉണ്ട്.
2022 ഫെബ്രുവരി പതിനൊന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളർത്തി പൂജാദികർമ്മങ്ങൾ പഠിപ്പിച്ചത് കുട്ടിയുടെ മുത്തച്ചനാണ്. സംഭവ ദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്നും പലതവണ ഭീഷണിയെ തുടർന്ന് വീഡനത്തിന് ഇരയാക്കി എന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. വീണ്ടും പീഡനശ്രമം നടന്നപ്പോൾ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിലിനോട് പരാതി നൽകിയത്.
പ്രതിയുടെ പ്രവർത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.