Publish Date: Fri, 14 Jun 2019 (17:44 IST)
Updated Date: Fri, 14 Jun 2019 (17:47 IST)
ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിൽ നിന്നും 11 പേരടങ്ങുന്ന സംഘം 80 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തന്ത്രപരമായി കൈക്കലാക്കി. മുംബൈയിലാണ് സംഭവം. കിസാൻ ദഗ്‌ഡു ബെൽവതെ എന്ന 59കാരനാണ് കബളിപ്പിക്കപ്പെട്ടത്.
വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ച് ഇവർ വീടിനുള്ളിൽ കയറി റെയിഡ് ആരംഭിക്കയയിരുന്നു. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈൽഫോണുകൾ ആദ്യ തന്നെ ഇവർ പിടിച്ചെടുത്തു. തുടർന്ന് വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 80 ലക്ഷം രൂപയും സ്വർണാഭരനങ്ങളും കൈക്കലാക്കി. കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് ഒപ്പുകൾ ശേഖരിച്ച് ബെൽവതെയോട് ഇൻകം ടാക്സ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട ശേഷം സ്വർണവും പണവുമായി സംഘം കടക്കുകയായിരുന്നു.
സംഭവം കൂട്ടുകാരനോട് ബെൽവതെ പറഞ്ഞിരുന്നു. സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് ബെൽവതെ പൊലീസിൽ സമീപിച്ചത്. ഇതോടെയാണ് വീട്ടിൽ മോഷ്ടാക്കളാണ് എത്തിയത് എന്ന് വ്യക്തമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നും മോഷ്ടാക്കൾ ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങൽ പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ 11 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.