ഭക്ഷണം റെഡിയാക്കി വെയ്ക്കും, ഇളയ മകളെ ആൺകുട്ടികൾ ഉറക്കും; പ്രാരാബ്ധം കാരണം സൌമ്യ അവധി ദിവസങ്ങളിലും ജോലിക്ക് പോകുമായിരുന്നു
വിവാഹം കഴിഞ്ഞെങ്കിലും സൌമ്യ ഇപ്പോഴും സ്വന്തം വീട്ടിലേക്ക് പണം അയക്കാറുണ്ടായിരുന്നു...
Publish Date: Tue, 18 Jun 2019 (14:10 IST)
Updated Date: Tue, 18 Jun 2019 (14:11 IST)
വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ മാവേലിക്കരയിൽ പൊലീസുകാരി സൌമ്യയെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ ഇപ്പോഴും. എന്നാൽ, സംഭവത്തിനു ശേഷം സൌമ്യയ്ക്ക് അജാസുമായി അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് മലയാളി കപട സദാചാരവാദികൾ.
എന്നാൽ, കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ചിരുന്ന വീട്ടമ്മയായിരുന്നു സൌമ്യയെന്നാണ് നാട്ടുകാർ പറയുന്നത്. വീടിന്റെ വായ്പ തിരിച്ചടവിനും പ്രാരാബ്ധങ്ങള്‍ തീര്‍ക്കാനും സൗമ്യ വളരെയധികം ബുദ്ധിമുട്ടിയിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.
സൗമ്യ അവധിദിവസങ്ങളില്‍ പോലും ജോലിക്കു പോയിരുന്നതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ശനിയാഴ്ച സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞെത്തി ഏതാനും നിമിഷങ്ങളേ സൗമ്യ വീട്ടില്‍ തങ്ങിയുള്ളൂ. വൈകാതെ ജോലിക്കായി സ്റ്റേഷനിലേക്കു പോയി.
കഴിയുന്നതും ജോലിയില്‍നിന്ന് അവധിയെടുക്കാത്തതായിരുന്നു സൗമ്യയുടെ രീതി. ആഴ്ചയിലൊരിക്കലുള്ള ഒഴിവുദിവസം പോലും ജോലി ചെയ്യാറുണ്ട്. അതിന് അധികം പണം കിട്ടും. വായ്പ തിരിച്ചടയ്ക്കാന്‍ അത് കുറച്ചെങ്കിലും ആശ്വാസമാകുമെന്നു സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ സൗമ്യയ്ക്ക് ആശങ്കയുണ്ടായിരുന്നില്ല. മൂന്നര വയസ്സു മാത്രമുള്ള ഇളയ മകളുടെ കാര്യങ്ങള്‍ മൂത്ത കുട്ടികള്‍ നോക്കും. ഭക്ഷണം തയാറാക്കി വച്ച ശേഷം സൗമ്യയ്ക്കു ജോലിക്കു പോകാം. അനിയത്തിയെ ചേട്ടന്‍മാര്‍ ഊട്ടുകയും ഉറക്കുകയും ചെയ്യും. അതാണു വലിയ ആശ്വാസമെന്നും സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.