Publish Date: Thu, 13 Jun 2019 (10:39 IST)
Updated Date: Thu, 13 Jun 2019 (10:40 IST)
പുലർച്ചെ വീട്ടില്‍ കയറി എടിഎം കാര്‍ഡും, പണവും മൊബൈല്‍ ഫോണിന് പുറമെ വസ്ത്രങ്ങളും മോഷ്ടിച്ച് കടന്ന കള്ളന്‍ പിടിയില്. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേളാരിയിലാണ് ഇത്തരത്തില്‍ മോഷണം നടന്നത്.
പ്രതിയുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി കുപ്പിയില്‍ ശംസുദ്ധീന്‍(35) പൊലീസ് കസ്റ്റഡിയിലാകുന്നത്. വെള്ളേടത്ത് കരുണയില്‍ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.
മിനിലോറിയില്‍ കക്ക വില്‍പ്പന നടത്തുന്നതിനിടെ പ്രതി വീട്ടില്‍ ആളില്ലെന്ന് കണ്ടതോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. 9,000രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ഒരു എ.ടി.എം. കാര്‍ഡ് തുടങ്ങിയവയാണ് കവര്‍ന്നത്. കാര്‍ഡ് ഉപയോഗിച്ച് നാലുതവണയായി കോട്ടയ്ക്കല്‍ എ.ടി.എം കൗണ്ടറില്‍നിന്നും 25,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. പര്‍ദ്ദ ധരിച്ചെത്തിയാണ് ഇയാള്‍ പണം പിന്‍വലിക്കാനെത്തിയിരുന്നത്. സിസിടിവിൽ വാഹനത്തിന്റെ നമ്പർ പതിഞ്ഞത് പൊലീസിന് തുണയായി.
പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നതായി ഇയാള്‍ക്കെതിരെ ഫറോക്ക്, കുന്നമംഗലം, പൊലിസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരായാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.