തിരുവനന്തപുരം: പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് നടത്തി തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്ന് 20 ലക്ഷം തട്ടിയെടുത്ത രണ്ടു തമിഴ്നാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊഞ്ചിറ സ്വദേശി അഷ്റഫിൽ നിന്ന് പണം തട്ടിയ തിരുനെൽ വേലി പാവൂർചത്രം സ്വദേശി പേച്ചിമുത്തു (36) , കടയനല്ലൂർ സ്വദേശി ക്രിപ്സൺ (28) എന്നിവരാണ് റൂറൽ സൈബർ പോലീസിൻ്റെ പിടിയിലായത്.
വാട്ട്സ്ആപ്പ് കോളിൽ പോലീസ് യൂണിഫോമിൽ വന്ന പ്രതികൾ കൊഞ്ചിറ സ്വദേശി അഷ്റഫ് ബാങ്ക് അക്കൗണ്ട് ചീറ്റിംഗ് കേസിൽ ഉൾപ്പെട്ടെന്നു പറഞ്ഞു കുടുക്കിലാക്കി. ഇതിനു ശേഷം തുടർച്ചയായി 12 ദിവസം വാട്സ് ആപ്പ് വീഡിയോ കോളിൽ വന്നു ഡിജിറ്റൽ അറസ്റ്റു ചെയ്തെന്നും വരുത്തി തീർത്തു. തുടർന്നാണ് ഭീഷണിപ്പെടുത്തി അഷറഫിൽ നിന്ന് പല അക്കൗണ്ടുകളിൽ ആയി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുതുക തട്ടിയെടുത്തത്. ഇതിനിടെ വിശ്വാസ്യതയ്ക്കായി അറസ്റ്റിൻ്റെയും മറ്റും വ്യാജരേഖകൾ ഉണ്ടാക്കി അഷ്റഫിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ പണം നഷ്ടപ്പെട്ടു എന്നറിഞ്ഞതോടെ അഷ്റഫ് റൂറൽ സൈബർ പോലിസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ ആദ്യം പേച്ചികുമാറിനെയും പിന്നീട് ക്രിപ്സണെയും പിടി കൂടി. കിപ്സണെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 ഓളം ഓൺലൈൻ തട്ടിപ്പ് കേസുകൾ ഉണ്ട്.