Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ ശാസ്‌ത്രദിനം, സി വി രാമന്‍റെ സ്‌മരണയില്‍ രാജ്യം

ദേശീയ ശാസ്‌ത്രദിനം, സി വി രാമന്‍റെ സ്‌മരണയില്‍ രാജ്യം

അനിരാജ് എ കെ

, വ്യാഴം, 27 ഫെബ്രുവരി 2020 (21:12 IST)
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമാണ്. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സര്‍ സി വി രാമന്‍ 1928 ഫെബ്രുവരി 28നാണ് ‘രാമന്‍ ഇഫക്‍ട്’ കണ്ടുപിടിക്കുന്നത്. അതിന്‍റെ ഓര്‍മ്മയ്ക്കായാണ് രാജ്യം ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28ന് ആഘോഷിക്കുന്നത്.
 
നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞനാണ്‌ ഡോ. സി വി രാമന്‍ എന്ന ചന്ദ്രശേഖര വെങ്കട രാമന്‍. അദ്ദേഹം കണ്ടുപിടിച്ച സിദ്ധാന്തം രാമന്‍ ഇഫക്ട്‌ എന്ന പേരില്‍ വിഖ്യാതമായി. രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. ഇന്ത്യയുടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശാസ്ത്രാവബോധം രാമനിലൂടെ പുറംലോകം അറിയുകയായിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്തും നിന്നും അദ്ദേഹത്തെ തേടി ബഹുമതികളും പുരസ്കാരങ്ങളും എത്തി. 1930ല്‍ ആയിരുന്നു രാമന്‍ ഇഫക്റ്റിന്‍റെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ചത്.
 
ഡോ. സി.വി. രാമന്‍ ജനിച്ചതും മരിച്ചതും നവംബറിലായിരുന്നു. 1888 നവംബര്‍ ഏഴിന്‌ ജനനം, 1970 നവംബര്‍ 21ന്‌ മരണം. ഭാരതം സമ്പന്നമായ രാജ്യമായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കു ലഭിക്കുന്ന സൌകര്യങ്ങളൊന്നും ഇവിടെ ലഭ്യമായിരുന്നില്ല. ആ ചുറ്റുപാടില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കി ഇവിടെത്തന്നെ പ്രവര്‍ത്തിച്ച അദ്ദേഹം നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു.
 
തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ തിരുച്ചിറപ്പള്ളിയില്‍ ചന്ദ്രശേഖര അയ്യരുടെയും പാര്‍വതിയമ്മാളിന്‍റെയും മകനായി രാമന്‍ ജനിച്ചു. അച്ഛന്‍ ആന്ധ്രയില്‍ ഗണിത ശാസ്ത്ര ഊര്‍ജ്ജതന്ത്ര അധ്യാപകന്‍ ആയിരുന്നു. ആന്ധ്രയിലെ വിശാഖപട്ടണത്തിലെ ഹിന്ദു കോളജ്‌ ഹൈസ്കൂളിലാണ്‌ രാമന്‍ പത്തു വര്‍ഷം പഠിച്ചത്‌. ഈ സമയത്തു തന്നെ രാമന്‍റെ താത്‌പര്യം ഭൗതികശാസ്ത്രത്തോടായിരുന്നു. കേവലം 12 വയസ്സുള്ളപ്പോഴാണ്‌ അദ്ദേഹം മെട്രിക്കുലേഷന്‍ ഒന്നാം ക്ലാസില്‍ പാസായത്‌.
 
പിന്നീട്‌ ഉപരിപഠനത്തിനായി മദ്രാസിലേക്ക്‌ പോയി. ഇതിനിടയില്‍ അല്‍പകാലം രാമന്‍റെ ശ്രദ്ധ ശാസ്ത്രവിഷയങ്ങളില്‍ നിന്നു മാറി മതപരമായ മേഖലയിലേക്ക്‌ പോയി. ആനി ബസന്‍റിന്‍റെ സ്വാധീനമായിരുന്നു ഇതിന്‌ പിന്നില്‍. എന്നാല്‍ ശാസ്ത്രരംഗത്തു നിന്ന്‌ വളരെക്കാലം അകന്നു നില്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പിന്നീട് ശാസ്ത്രപഠനങ്ങളില്‍ തന്നെ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
 
പ്രസിഡന്‍സി കോളജിലെ പഠനകാലത്ത്‌ പ്രകാശത്തെക്കുറിച്ചുള്ള രാമന്‍റെ ലേഖനം ലണ്ടനിലെ ഫിലോസഫിക്കല്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചു. ഇത്‌ അദ്ദേഹത്തിന്‌ ലഭിച്ച ഒരു വലിയ ബഹുമതിയായിരുന്നു. എംഎ ഒന്നാം ക്ലാസോടെ പാസായതിന്‌ ശേഷം ബന്ധുക്കളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഒരു സര്‍ക്കാര്‍ ജോലി അദ്ദേഹം നേടി. ഈ സമയത്ത്‌ തന്നെ ലോകസുന്ദരാംബാളെ അദ്ദേഹം വിവാഹം കഴിച്ചു.
 
1917ല്‍ തന്‍റെ സുഹൃത്തായ അശുതോഷ്‌ മുഖര്‍ജിയുടെയും മറ്റും പ്രേരണയാല്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്‌ അദ്ദേഹം കോളജ്‌ അധ്യാപകനായി. 1919ല്‍ രാമനെ ഇന്ത്യന്‍ ശാസ്ത്രപോഷണ സമിതിയുടെ സെക്രട്ടറിയായി നിയമിച്ചു. കൊല്‍ക്കത്താ സര്‍വ്വകലാശാലയുടെ പ്രതിനിധിയായി 1921ല്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിലെ സര്‍വകലാശാലകളുടെ സമ്മേളനത്തില്‍ പങ്കെടുത്ത രാമന്‍ ജെ ജെ തോംസണെയും റൂഥര്‍ ഫോഡിനെയും പരിചയപ്പെട്ടു.
 
ഏകവര്‍ണ പ്രകാശത്തെ സുതാര്യ വസ്തുവില്‍ കൂടി കടത്തിവിട്ടാല്‍ വ്യത്യസ്ത നിറത്തിലുള്ള പ്രകാശം ഉണ്ടാകുമെന്ന്‌ രാമന്‍ കണ്ടു പിടിച്ചു. ഇതിന്‌ രാമന്‍ ഇഫക്ട്‌ എന്ന പേരും നല്‍കി. ഈ കണ്ടു പിടിത്തത്തിനാണ്‌ 1930ല്‍ രാമന്‌ നോബല്‍ സമ്മാനം ലഭിച്ചത്‌. ഈ കണ്ടു പിടിത്തം ശാസ്ത്രലോകത്ത്‌ ഒരു നവചൈതന്യം പ്രദാനം ചെയ്തു.
 
നോബല്‍ സമ്മാനം നേടുന്നതിന്‌ മുന്‍പ്‌ 1928ല്‍ ഇറ്റാലിയന്‍ സയന്‍സ്‌ സൊസൈറ്റിയടെ മാത്യുചി മെഡലും 1929ല്‍ ബ്രിട്ടീഷ്‌ ചക്രവര്‍ത്തിയുടെ സര്‍ സ്ഥാനവും 1930ല്‍ റോയല്‍ സൊസൈറ്റിയുടെ ഹൂഗ്‌സ്‌ മെഡലും രാമനെത്തേടിയെത്തി. കൂടാതെ 1954ല്‍ ഭാരതരത്നവും 1957ല്‍ സോവിയറ്റ്‌ യൂണിയന്‍റെ അന്താരാഷ്ട്ര ലെനിന്‍ സമ്മാനവും ലഭിച്ചു.
 
രാഷ്ട്രീയത്തോട്‌ രാമന്‌ തികഞ്ഞ അവജ്ഞയായിരുന്നു. തികഞ്ഞ ഗാന്ധിയനായ അദ്ദേഹം മനുഷ്യരാശി സമാധാനത്തിലും സൗഹൃദത്തിലും കഴിയണമെന്ന്‌ അതിയായി ആഗ്രഹിച്ചു. സി വി രാമന്‍ നല്ലൊരു പ്രാസംഗികനും കൂടിയായിരുന്നു. ശാസ്ത്രീയ കാര്യങ്ങള്‍ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന ഭാഷയില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. മരിക്കുന്നതിന്‌ ഒരു ദിവസം തലേന്നു വരെ അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു.
 
1970നവംബര്‍ ഏഴാം തീയതി എണ്‍‌പത്തി രണ്ടാം പിറന്നാള്‍ ദിവസം രാമന്‌ ഹൃദ്രോഗബാധയുണ്ടായി. രോഗം മൂര്‍ച്ഛിക്കുകയും നവംബര്‍ 21ന്‌ അദ്ദേഹം അന്ത്യശ്വാസം വലിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറുവയസുകാരിയെ വിലങ്ങണിയിച്ച് കൊടുംകുറ്റവാളിയെപ്പോലെ അറസ്റ്റുചെയ്തു, തേങ്ങിക്കരഞ്ഞ് പെൺക്കുട്ടി, വീഡിയോ