ചൈനീസ് കമ്പനികള്‍ രാജ്യത്തെ തകര്‍ക്കും; ടിക് ടോക്കിനും ഹലോയ്ക്കുമെതിരെ ആർഎസ്എസ്
ഈ ആവശ്യമുന്നയിച്ചുകൊണ്ട് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
Publish Date: Tue, 16 Jul 2019 (15:19 IST)
Updated Date: Tue, 16 Jul 2019 (15:31 IST)
സോഷ്യൽ മീഡിയയിലെ പുതുതാരങ്ങളായ ടിക് ടോക്കിനും ഹലോയ്ക്കുമെതിരെ ആർഎസ്എസ്. ബെംഗളൂരുവിൽ ചേർന്ന ആർഎസ്എസ് സാമ്പത്തിക വിഭാഗം സ്വദേശി ജാഗരൺ മഞ്ചാണ് ഈ സോഷ്യൽ മീഡിയകൾക്ക് വിലക്കേർപ്പെടുത്തണം എന്ന ആവശ്യമുയർത്തിയത്. ഇരുവരും ചൈനീസ് കമ്പനികളാണ് എന്നും രാജ്യ സുരക്ഷയ്ക്കും സ്റ്റാർട്ട് അപ്പുകൾക്കും ഭീഷണിയാണ് എന്നുമാണ് ആർഎസ്എസിന്റെ പക്ഷം.
രാജ്യത്തെ മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളുടെ കാര്യത്തിൽ ഇപ്പോൾ നിയന്ത്രണങ്ങളുണ്ട് . എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ ഉണ്ടായിട്ടില്ലെന്ന് എസ്ജെഎം പറയുന്നു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
നേരത്തെ ചൈനീസ് കമ്പനികളായ വാവേക്കെതിരെ അമേരിക്കൻ സർക്കാർ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാവേ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം. എന്നാൽ പിന്നീട് ട്രംപ് നിലപാട് തിരുത്തുകയും വാവേയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ട്രംപ് ഭരണകൂടം ആദ്യം സ്വീകരിച്ച നിലപാടിന് സമാനമാണ് ഇക്കാര്യത്തിൽ ആർഎസ്എസ് ആവർത്തിക്കുന്നത്. ചൈനീസ് കമ്പനികളിലേക്ക് വൻ സാമ്പത്തിക നിക്ഷേപമാണ് വരുന്നത്. ഇത് ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകൾക്ക് ഭീഷണിയാണ് എന്നും ആർഎസ്എസ് പറയുന്നു.