മാര്‍ച്ചില്‍ റിലീസ് ചെയ്തത് 15 സിനിമകള്‍; എമ്പുരാൻ ഒഴിച്ച് ഒന്നും ഓടിയില്ല, കണക്കുകൾ പുറത്തുവിട്ട് നിര്‍മാതക്കള്‍
റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ പതിനാലും പരാജയമെന്ന് നിര്‍മാതാക്കള്‍ വാദിക്കുന്നു.
കൊച്ചി: മാർച്ച് മാസത്തിലെ മലയാള സിനിമയിലെ നഷ്ടകണക്ക് പുറത്തുവിട്ട് നിര്‍മാതാക്കള്‍. നിർമാതാക്കളുടെ ലിസ്റ്റ് വെച്ച മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് മോഹന്‍ലാല്‍ ചിത്രമായ എമ്പുരാൻ മാത്രമാണ്. റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ പതിനാലും പരാജയമെന്ന് നിര്‍മാതാക്കള്‍ വാദിക്കുന്നു. നേരത്തെ രണ്ട് തവണ നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
175 കോടിയലധികം മുതല്‍ മുടക്കില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 24കോടിയലധികം നേടി. മാര്‍ച്ചില്‍ ഇറങ്ങിയ സിനിമകളില്‍ മിക്കതും തീയറ്ററുകളില്‍ നിന്ന് മുതല്‍ മുടക്ക് പോലും നേടിയിട്ടില്ല. നാല് കോടിയിലധികം മുടക്കിയ ഔസേപ്പിന്റെ ഒസ്യത്ത് തീയറ്ററില്‍ നിന്ന് നേടിയിരിക്കുന്നത് 45 ലക്ഷം മാത്രമാണ്.
വന്‍ പ്രമോഷന്‍ ഉള്‍പ്പടെ നല്‍കിയിട്ടും രണ്ടുകോടിയിലധികം രൂപ മുടക്കി നിര്‍മിച്ച പരിവാര്‍ എന്ന ചിത്രം നേടിയത് 26 ലക്ഷം മാത്രമാണ്. 78 ലക്ഷം മുടക്കി നിര്‍മിച്ച മരുവംശം എന്ന ചിത്രം നേടിയത് 60,000 രൂപയാണ്.
മൂന്നരക്കോടിയുടെ മുതല്‍ മുടക്കില്‍ നിര്‍മിച്ച വടക്കന്‍ എന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് ലഭിച്ചത്. നാലുകോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച അഭിലാഷം എന്ന ചിത്രം തീയറ്ററില്‍ നിന്ന് നേടിയത് 15ലക്ഷം മാത്രമാണ്.