ഹനാന്റെ കഥ വിശ്വസിച്ചു, പ്രണവിന്റെ സിനിമയ്ക്ക് ഇങ്ങനെയൊരു നാടകം കളിക്കേണ്ട ആവശ്യമെന്ത്?- അരുൺ ഗോപി
‘എന്തു ചെയ്യാം ഹനാനെ വിശ്വസിച്ചു പോയി’
Publish Date: Thu, 26 Jul 2018 (10:24 IST)
Updated Date: Thu, 26 Jul 2018 (10:25 IST)
കോളേജ് യൂണിഫോമിൽ വൈകുന്നേരങ്ങളിൽ മീൻ വിൽക്കുന്ന കുട്ടിയെക്കുറിച്ചാണ് ഇപ്പോൾ കേരളക്കര ഒട്ടാകെ ചർച്ച ചെയ്യുന്നത്. പ്രണവ് മോഹൻലാൽ നായകനാകുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ലേക്ക് ഹനാനെ സംവിധായകൻ അരുൺ ഗോപി ക്ഷണിച്ചിരുന്നു.
അതേസമയം, ഹനാന്റേത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആരോപണം. പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും അരുൺ ഗോപി വ്യക്തമാക്കുന്നു.
കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തിൽ ഒരു വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞതെന്നും അരുൺ ഗോപി മനോരമ ഓൺലൈനോട് പറഞ്ഞു. മാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അരുൺ പറഞ്ഞു.
കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കോളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഹനാന്‍ എന്ന പെൺകുട്ടിയായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ താരം. വാർത്ത വലിയ ചർച്ചയായതോടെ ഹനാനെ തേടി സഹായഹസ്തങ്ങളുമെത്തി. എന്നാല്‍ പിന്നീട് ഈ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. അതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു.