മിമിക്രിരംഗത്ത് നിന്നും സിനിമാരംഗത്തേക്ക് എത്തിയവരിൽ പ്രധാനിയാണ് ബിജുക്കുട്ടൻ. മമ്മൂട്ടി കാരണമാണ് അത് സംഭവിച്ചതെന്ന് ബിജുക്കുട്ടൻ പറയുന്നു. ആദ്യമായി അവസരം കിട്ടിയ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും അതോടെ സിനിമയിലേക്ക് വരാൻ മടി തോന്നിയെന്നും ബിജുക്കുട്ടൻ പറയുന്നു. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'ഒരു ദിവസം സലീമേട്ടന്റെ വീട്ടിൽ ഇരിക്കുമ്പോൾ നിർമാതാവ് ഫിറോസ് അവിടെ വന്നു. സലീമേട്ടന് അഡ്വാൻസ് കൊടുക്കാൻ വന്നതാണ്. എന്നെ ഏതോ മിമിക്രി പരിപാടിക്ക് മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. കുറെ നേരം വർത്തമാനം പറഞ്ഞിരുന്നു. ഇറങ്ങാൻ നേരം അദ്ദേഹം പറഞ്ഞു, 'ഈ സിനിമയിൽ ബിജുവും ഒരു കഥാപാത്രം ചെയ്യൂ' എന്ന്. അതാണ് സിനിമയിലേക്കുള്ള ആദ്യവിളി. എനിക്ക് ജഗതി ചേട്ടനുമായിട്ടായിരുന്നു കോമ്പിനേഷൻ. അദ്ദേഹം ഷൂട്ടിങ് വന്നില്ല. അതുകൊണ്ട് അഭിനയിക്കാനും കഴിഞ്ഞില്ല. അതോടെ സിനിമാമോഹം തൽക്കാലം ഉപേക്ഷിച്ചു.
സിനിമയിൽ ഏതാണ് കാരണം മ്മൂക്കയാണ്. മിമിക്രിയിൽ അത്യാവശ്യം പച്ചപിടിച്ച് തുടങ്ങിയ കാലം. ഗൾഫിൽ ഒരുമാസത്തെ പരിപാടിക്ക് എഗ്രിമെന്റ് ഒപ്പിട്ട സമയത്ത് നിർമാതാവ് ആന്റോ ചേട്ടൻ വിളിച്ചു. ആദ്യ സിനിമാമോഹം പൊലിഞ്ഞ പേടിയിൽ 'ഗൾഫിൽ വേറെ പരുപാടി ഇട്ടിട്ടുണ്ട്, വരാൻ പറ്റില്ലല്ലോ ചേട്ടാ' എന്ന് പറഞ്ഞു. രണ്ടും നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു. പിന്നെയൊരു ദിവസം മമ്മൂക്കയുടെ വിളി വന്നു. 'ഇയാള് മിമിക്രി മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളോ? സിനിമയിൽ അഭിനയിക്കില്ലേ?' മമ്മൂക്ക ചോദിച്ചു. ഞാൻ ഗൾഫിലെ പരിപാടിയുടെ കാര്യം സൂചിപ്പിച്ചു. 'ആലോചിച്ച് തീരുമാനമെടുക്കൂ' അദ്ദേഹം പറഞ്ഞു.
മമ്മൂക്കയുടെ ഫോൺ കോൾ തന്ന ധൈര്യത്തിലാണ് സിനിമയ്ക്ക് കൈ കൊടുക്കാം എന്ന് ബിജുക്കുട്ടൻ തീരുമാനിക്കുന്നത്. അങ്ങനെ ആദ്യമായി ബിജുക്കുട്ടൻ അഭിനയിച്ച സിനിമയാണ് പോത്തൻവാവ. മമ്മൂട്ടിക്കൊപ്പം നിരവധി കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു.