ഇന്ന് മുതൽ ആ രംഗങ്ങൾ സിനിമയിലുണ്ടാകില്ല; 'എമ്പുരാനി'ല്‍ നിന്നും ആ രണ്ട് രംഗങ്ങൾ വെട്ടിമാറ്റി: സെന്‍സര്‍ ബോര്‍ഡ് അംഗം പറയുന്നു
ഗോധ്രയെ കുറിച്ച് യാതൊരു പരാമർശവും സിനിമയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എമ്പുരാന് സിനിമയിലെ വെട്ടിമാറ്റിയ രംഗത്തെ കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. സിനിമയെ ചൊല്ലി വിവാദമുണ്ടാക്കുന്നത് സിനിമ കാണാത്തവരാണെന്നും ഗോധ്രയെ കുറിച്ച് യാതൊരു പരാമർശവും സിനിമയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്‌ക്കെതിരെ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.
സെന്‍സര്‍ ബോര്‍ഡിന് നിയമത്തിന് കീഴില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനാറ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 16+), പതിമൂന്ന് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 13+), ഏഴ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം കാണാവുന്ന ചിത്രങ്ങള്‍ (യുഎ 7+) എന്നിങ്ങനെയാണ് മാനദണ്ഡം.
എമ്പുരാന് യുഎ 16+ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. ചിത്രത്തില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന, 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമുണ്ടായിരുന്നു. അതു കട്ട് ചെയ്തു. അത് നാല് സെക്കന്‍ഡ് ആക്കി ചുരുക്കി. ദേശീയ പതാകയിലെ പച്ച ചൂണ്ടി ഒരു കഥാപാത്രം വര്‍ഗീയത പറയുന്ന രംഗമുണ്ടായിരുന്നു. അതും ഒഴിവാക്കി എന്നാണ് മഹേഷ് പറയുന്നത്. ഈ രണ്ട് രംഗങ്ങളും ഇനി സിനിമയിൽ ഉണ്ടാകില്ല.