Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവര്‍ സംവിധായകന്‍റെ അക്കൌണ്ടില്‍ 25 ലക്ഷം ഇടട്ടേ എന്നുചോദിച്ചു, ഞാനും ധര്‍മ്മജനും തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല: ഷാജി പട്ടിക്കര പറയുന്നു

അവര്‍ സംവിധായകന്‍റെ അക്കൌണ്ടില്‍ 25 ലക്ഷം ഇടട്ടേ എന്നുചോദിച്ചു, ഞാനും ധര്‍മ്മജനും തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല: ഷാജി പട്ടിക്കര പറയുന്നു

സുബിന്‍ ജോഷി

, ബുധന്‍, 1 ജൂലൈ 2020 (20:05 IST)
ഷം‌ന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസാണ് ഇപ്പോള്‍ മലയാള സിനിമാലോകത്തെ പിടിച്ചുകുലുക്കുന്ന വലിയ വിവാദം. മൊഴിയെടുക്കുന്നതിനിടെ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പൊലീസിനോട് പറഞ്ഞത്, തന്‍റെ നമ്പര്‍ പ്രതികള്‍ക്ക് നല്‍കിയത് പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ ഷാജി പട്ടിക്കര ആണ് എന്നാണ്. എന്നാല്‍ നിര്‍മ്മാതാക്കള്‍ എന്ന രീതിയിലാണ് പ്രതികള്‍ തന്നെ സമീപിച്ചതെന്നും അതുകൊണ്ടാണ് ചലച്ചിത്രപ്രവര്‍ത്തകരുടെ ഫോണ്‍ നമ്പരുകള്‍ കൈമാറിയതെന്നും ഷാജി പട്ടിക്കര ഫേസ്‌ബുക്കില്‍ കുറിച്ചു.
 
ഷാജി പട്ടിക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പ്രസക്‍തഭാഗങ്ങള്‍:
 
നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. വാർത്ത ഇന്നത്തെ പത്രത്തിലുണ്ട്. പ്രതികളിൽ സിനിമാരംഗത്തെ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. ഈ കേസ് എത്രയും നേരത്തെ പൂർത്തീകരിക്കുവാൻ പ്രതികളെക്കുറിച്ച് സൂചന കൊടുത്ത ഷംന കാസിമിനും, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. ഈ പ്രതികളിൽ ഒരാൾ അഷ്ക്കർ അലി എന്ന വ്യാജ പേരിൽ സിനിമ നിർമ്മാതാവ് എന്ന നിലയിൽ മാർച്ച് ഇരുപത്തിരണ്ടാം തീയതി എന്നെ ഫോണിൽ വിളിച്ച് പരിചയപ്പെടുകയുണ്ടായി.
 
തനിക്ക് ഒരു സിനിമ ചെയ്യുവാൻ ആഗ്രഹമുണ്ട് എന്നും, ക്യാഷ് ഒരു പ്രശ്നമല്ല പക്ഷേ സിനിമ പെട്ടന്ന് നടക്കണം എന്നും പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഒരു സംവിധായകന്‍റെ ഫോൺ നമ്പർ ഞാൻ വാട്ട്സപ്പിൽ അയച്ചുകൊടുത്തു. അവർ തമ്മിൽ ഫോണിൽ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേ ദിവസം അഷ്ക്കർ അലി എന്ന ഇയാൾ എന്നെ വിളിക്കുകയും കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്തു.
 
തൊട്ടടുത്ത ദിവസം ഇയാൾ വിളിച്ച് ധർമ്മജൻ ബോൾഗാട്ടിയുടേയും, ഷംന കാസിമിന്‍റെയും നമ്പർ ചോദിച്ചു. ഞാൻ അത് വാട്ട്സപ്പിൽ അയച്ചുകൊടുത്തു. ഇവിടെ ഇദ്ദേഹമല്ല, മറ്റൊരാൾ ചോദിച്ചാലും പ്രത്യേകിച്ച്, സിനിമാക്കാരനാണെങ്കിൽ ഏത് പാതിരാത്രിയിലും നമ്പർ കൊടുക്കുന്ന ഒരാളാണ് ഞാൻ എന്ന് എന്നെ അറിയാവുന്നവർക്ക് നന്നായിട്ടറിയാം. മാത്രമല്ല, കഴിഞ്ഞ എത്രയോ വർഷങ്ങളായി മലയാള സിനിമയിൽ ആധികാരികമായി ഉപയോഗിക്കുന്നം സൂര്യചിത്ര ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും ഞാനാണ്.
 
ഞാൻ സംവിധായകന്‍റെ നമ്പർ കൊടുത്ത ശേഷം, ഇയാൾ നിരന്തരം ആ സംവിധായകനെ വിളിക്കുകയും, സംവിധായകനോട് അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ അത് വേണ്ടെന്ന് ആ സംവിധായകൻ അറിയിച്ചു. അതിനടുത്ത ദിവസം ഇയാൾ എന്നെ വിളിച്ച് നടി അനുസിത്താരയുടെ നമ്പർ ചോദിച്ചു. ഞാൻ അപ്പോൾ അനുസിത്താരയുടെ പിതാവ് സലാം കൽപ്പറ്റയുടെ നമ്പർ കൊടുത്തു. സലാംക്ക എന്‍റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അനു സിത്താര ആദ്യമായി അഭിനയിക്കുന്നത് ഞാൻ പ്രൊഡക്ഷൻ കൺട്രോളറായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ്. അതു മാത്രമല്ല, അനു സിത്താരയുടെ അനുജത്തി അനുസോനാര ആദ്യമായി അഭിനയിച്ചതും ഞാൻ കൺട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്. സലാംക്ക എന്നെ വിളിച്ച് ഇങ്ങനെ അഷ്ക്കർ അലി എന്ന ഒരു നിർമ്മാതാവ് വിളിച്ചിരുന്നു എന്നും, അവരുടെ സിനിമയിലെ നായികാ വേഷം സംസാരിക്കാനാണ് എന്നും, ബാക്കി കാര്യങ്ങൾ നിങ്ങൾ സംസാരിക്കൂ.. പറ്റില്ലെങ്കിൽ വിട്ടോളൂ എന്നും പറഞ്ഞു.
 
അതിന് ശേഷം, ചിത്രം ചെയ്യാമെന്നേറ്റ സംവിധായകൻ എന്നെ വിളിച്ച് ഇവരുടെ രീതി അത്രകണ്ട് ശരിയല്ല എന്നു പറഞ്ഞു. അങ്ങനെയെങ്കിൽ ആ പ്രൊജക്റ്റ് ചെയ്യണ്ട എന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു. അത് പറയുന്നത് 2020 മേയ് 3 ന് ആണ്. കോവിഡ് കാലമായതിനാൽ 2020 മാർച്ച് 19 മുതൽ ജൂൺ 28 വരെ കോഴിക്കോട് ടൗൺ വിട്ട് ഒരു സ്ഥലത്തും ഞാൻ പോയിട്ടില്ല. എന്നെ വിളിച്ച ഈ പ്രതിയെ മുൻപ് നേരിട്ട് കാണുകയോ, അല്ലാതെ മറ്റുള്ള പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല.
 
ഇദ്ദേഹത്തെ ഞാൻ നേരിട്ട് കാണുന്നത് ജൂൺ 29ന് എറണാകുളം വെസ്റ്റ് ട്രാഫിക്ക് പോലീസ് ഓഫീസിൽ വച്ചാണ്. പോലീസ് ഓഫീസർമാർ വിവരങ്ങൾ ചോദിച്ചു. എന്‍റെ മറുപടി രേഖപ്പെടുത്തി. ഞാൻ തിരിച്ച് കോഴിക്കോട്ടേക്ക് പോരുകയും ചെയ്തു. ജൂൺ 30 ന് എന്നെ ധർമ്മജൻ ബോൾഗാട്ടി വിളിക്കുകയും എന്നോടും, ഭാര്യയോടും സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്‍റെ നമ്പർ കൊടുത്തത് ഷാജി പട്ടിക്കരയാണ് എന്ന വിവരം
പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അത് എന്നും നിലനിൽക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് കള്ളത്തരം ഇല്ലാത്ത ആള്‍, പൃഥ്വിയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം: മീരാ ജാസ്‌മിൻ