മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് കരുതിയതെന്ന് സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ. പൃഥ്വി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കാൻ സാധിക്കാതിരുന്നത് തന്റെ തെറ്റാണെന്നും പീരിഡോ വലുപ്പമോ മാറ്റിവെച്ചാലും മലയാള സിനിമയെ സംബന്ധിച്ചിടേേത്താളം ലൂസിഫര്‍ ബാഹുബലി ആണെന്നും സുജിത് കൂട്ടിച്ചേർത്തു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ലൂസിഫറിന്റെ സമയത്താണ് ഞാന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത്. അദ്ദേഹം എന്നോട് പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. ഇത് മലയാളത്തിലെ ഒരു ബാഹുബലിയാണെന്നാണ്. തുറന്നുപറയാമല്ലോ ഞാന്‍ അതിനെ അങ്ങനെ കണ്ടിരുന്നില്ല. ഇങ്ങനെ ഒരു സിനിമയെ എന്തുകൊണ്ടാണ് മലയാളത്തിന്റെ ബാഹുബലി എന്ന് പറയുന്നത് എന്നാണ് ചിന്തിച്ചത്. ഓട്ടോമാറ്റിക്കലി നമ്മള്‍ ചിന്തിക്കുമല്ലോ അത്രയൊക്കെ ഉണ്ടോ എന്ന്. എനിക്ക് പറ്റിയ ഒരു തെറ്റാണ് ഞാന്‍ തുറന്നുപറയുന്നത്. അദ്ദേഹം എന്താണ് അവിടെ ഉദ്ദേശിച്ചത് എന്ന് അറിയാന്‍ വൈകി. ലൂസിഫര്‍ എന്ന സിനിമ മലയാളത്തില്‍ ഉണ്ടാക്കിയ ഇംപാക്ട് കൊണ്ടാണ് എമ്പുരാന്‍ ഉണ്ടായത്.
അദ്ദേഹം അന്ന് പറഞ്ഞ കാര്യം ഭയങ്കര റെലവന്റാണ്. കാരണം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ആ സിനിമ ഒരു ബാഹുബലി തന്നെയാണ്. അതിന്റെ പീരിഡോ വലുപ്പമോ മാറ്റിവെച്ചാലും മലയാള സിനിമയെ സംബന്ധിച്ചിടത്താളം അത് തന്നെയാണ്. ഇത് എനിക്ക് മനസിലാകാന്‍ എമ്പുരാന്‍ ചെയ്യേണ്ടി വന്നു. അതാണ് അദ്ദേഹത്തിന്റെ വിഷന്‍. അദ്ദേഹം അത് ചുമ്മാ നമ്മളോട് പറയുന്നതാണെന്നാണ് വിചാരിച്ചത്. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. അദ്ദേഹം ഒരു തള്ളായി പറഞ്ഞതല്ല. കാര്യമായി പറഞ്ഞതാണ്,'
ലൂസിഫര്‍ ചെയ്യുന്ന സമയത്ത് ഇതാണ് എനിക്ക് വേണ്ടത് എന്നൊരു ഫ്രെയിം അദ്ദേഹത്തിനുണ്ടായിരുന്നു. കുറച്ച് വര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ചിലപ്പോള്‍ തോന്നിക്കാണും എനിക്ക് കുറച്ചുകൂടി ചെയ്യാന്‍ കഴിയുമെന്ന്. ഇന്നതാണ് വേണ്ടതെന്ന് പറയുമ്പോള്‍ നമ്മള്‍ റെസ്ട്രിക്ടഡാകും. ഒരു ടെക്‌നിക്കല്‍ സൈഡില്‍ നിന്ന് അദ്ദേഹത്തെ തിരുത്തുന്നതിന് പകരം അതിന്റെ കൂടെ വേറെ എന്തെങ്കിലുമൊക്കെ കൊടുക്കുക. അത് റെലവെന്റ് ആണെങ്കില്‍ അദ്ദേഹം എടുക്കും. അതൊരു നല്ല കാര്യമല്ലേ. അദ്ദേഹം അദ്ദേഹത്തിന്റെ സിനിമയാണ് ചെയ്യുന്നത്. വിചാരിച്ചതിനേക്കാള്‍ നല്ല സാധനം കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അതിനെ ഭയങ്കരമായി ഉള്‍ക്കൊള്ളാനുള്ള മനസ് അദ്ദേഹത്തിനുണ്ട്. കൃത്യമായി ഒരു അളവുകോല്‍ അദ്ദേഹത്തിനുണ്ട്. അത് ഒരു കാര്യം നമ്മളോട് സംസാരിക്കുമ്പോള്‍ പോലും എ ടു സെഡ് എല്ലാ കാര്യങ്ങളും ഉണ്ടായിരിക്കും, സുജിത് പറഞ്ഞു.