മിമിക്രി ലോകത്ത് തലതൊട്ടപ്പനായി വളരേണ്ടിയിരുന്ന ആളായിരുന്നു അബിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ദിനേശ് അബിയുമായുള്ള സൌഹൃദത്തെ കുറിച്ചും മറ്റ് ചില സംഭവങ്ങളെ കുറിച്ചും വിശദീകരിച്ചത്.
 
 			
 
 			
					
			        							
								
																	
	 
	‘നല്ല ശബ്ദമല്ലേ? മിടുക്കനായ ഒരു നടനായി, വലിയ നടനായി വളരേണ്ടിയിരുന്ന ആളായിരുന്നു അബി. ദൌർഭാഗ്യവശാൽ അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യമായിരിക്കാം അദ്ദേഹത്തിന്റെ വളർച്ച തടഞ്ഞത്. അദ്ദേഹത്തിന്റെ വളർച്ച തടയപ്പെട്ട ആ സംഭവത്തിലൂടെ അദ്ദേഹത്തിന്റെ മകൻ അത് പഠിക്കേണ്ടതാണ്. എന്തുകൊണ്ട് എന്റെ അച്ഛൻ അർഹിക്കുന്ന രീതിയിൽ മലയാള സിനിമയിൽ വളർന്നില്ല?‘ 
	 
	‘ദിലീപിനെ പോലെ, സിദ്ദിഖിനെ പൊലെ മിമിക്രി രംഗത്ത് നിന്നും വന്ന് ആളുകൾ എവിടെയെല്ലാം നിൽക്കുന്നു. അതുപോലെ എന്തുകൊണ്ട് എന്റെ വാപ്പ വളർന്നില്ല എന്ത് ചിന്തിച്ചാൽ ആ നിമിഷം തന്നെ ഷെയ്ൻ നിഗം അത് തിരുത്തേണ്ടതാണ്. പ്രായത്തിന്റെ ഒരു പ്രശ്നമുണ്ട്. കൂട്ടുകാർ കാരണം വഴിതെറ്റി പോയതാകാം. ഷെയ്ൻ നിഗം ഒരു നല്ല നടനായി, നല്ല മനുഷ്യനായി വർത്തമാനകാല മലയാള സിനിമയിൽ ഉണ്ടാകുമെന്ന് കരുതുന്നു. അനുഭവങ്ങൾ അയാളെ നന്നായി പഠിപ്പിച്ചിരിക്കും.’
	 
	‘വന്ന വാർത്തകളിൽ ഏറ്റവും കോമഡിയായി തോന്നിയത് ഷെയിനെതിരെ പറയാൻ മമ്മൂട്ടിയുടെ കൈയ്യിൽ നിന്നും എത്ര രൂപ വാങ്ങിയെന്നായിരുന്നു. കാരണം, ഇവൻ ദുൽഖറിനു ഭീഷണിയാകുമെന്ന് പേടിച്ച് മമ്മൂട്ടിയാണത്രേ ഈ ഉപരോധം ഒക്കെ വരുത്തിയത്. ഇതുപോലൊരു പൊട്ടത്തരം വേറെ കേൾക്കാനുണ്ടോ?.‘
	 
	‘തമാശ ആയിട്ടാണെങ്കിലും ഞാൻ പറയാറുണ്ട്, മമ്മൂക്ക ദുൽഖറിന്റെ അഭിനയം കണ്ട് പഠിക്കണം. അയാൾ എന്ത് വലിയ റേഞ്ചിലാണ് നിൽക്കുന്നത്. ദുൽഖർ അഭിനയിക്കുകല്ലല്ലോ ബിഹേവ് ചെയ്യുകയല്ലേ?. ദുൽഖർ ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ബ്രാൻഡ് ആയി മാറും. മലയാള സിനിമയ്ക്ക് തള്ളിക്കളയാൻ കഴിയില്ല. സ്വന്തമായി അയാൾ ഒരു സീറ്റ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്, അത് മമ്മൂട്ടിയുടെ കെയർ ഓഫിലൊന്നും അല്ല.’
	 
	‘ദുൽഖറിനു ഭീഷണിയാകുമെന്ന് കരുതി ഷെയിൻ നിഗത്തിന്റെ വളർച്ച തടയുന്നതിനായി മമ്മൂട്ടിയാണ് ഇതിനു പിന്നിലെന്ന് പറയുന്നത് എന്തൊരു വങ്കത്തരമാണ്. ദുൽഖർ എവിടെ നിൽക്കുന്നു, ഷെയ്ൻ എവിടെ നിൽക്കുന്നു?. ഷെയ്ൻ ഇനിയും ഒരുപാട് മുന്നിൽ കയറാനുണ്ട്. മലയാള സിനിമയ്ക്ക് കിട്ടിയ അമൂല്യ നടനാണ് ദുൽഖർ.’- ശാന്തിവിള ദിനേശ് പറയുന്നു.