Publish Date: Mon, 19 Dec 2022 (20:14 IST)
Updated Date: Mon, 19 Dec 2022 (20:17 IST)
ലോകകപ്പ് ഇന്ന് വരെ കാണാത്ത ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായിരുന്നു ഇത്തവണ ഖത്തർ സാക്ഷ്യം വഹിച്ചത്. അവസാന നിമിഷം വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 6 ഗോളുകളാണ് ഇരുടീമുകളും അടിച്ചുകൂട്ടിയത്. ഫൈനലിലെ ഗോൾ വർഷത്തോടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പെന്ന നേട്ടം ഖത്തർ ലോകകപ്പ് സ്വന്തമാക്കി.
1998, 2014 ലോകകപ്പുകളിൽ പിറന്ന ഗോളുകളുടെ ആകെ എണ്ണമാണ് ഖത്തർ ലോകകപ്പിൽ തിരുത്തപ്പെട്ടത്. ഫൈനലിലെ ആറ് ഗോളുകൾ ഉൾപ്പെടുത്തിയാണിത്. ഖത്തർ ലോകകപ്പിൽ ആകെ പിറന്നത് 172 ഗോളുകളാണ്. 2014ലും 1998ലും 171 ഗോളുകൾ പിറന്നിരുന്നു. 1998ൽ ഫ്രാൻസിൽ അരങ്ങേറിയ ലോകകപ്പിൽ 32 ടീമുകളും ഫൈനലടക്കം 64 മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്.
16 ഗോളുകൾ നേടിയ ഫ്രാൻസാണ് ഇത്തവണ ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ ടീം. 15 ഗോളുകളോടെ അർജൻ്റീന തൊട്ടു പിന്നിലുണ്ട്. ഇംഗ്ലണ്ട് 13 ഗോളുകളും പോർച്ചുഗൽ 13 ഗോളുകളും നെതർലൻഡ്സ് 19 ഗോളുകളും ടൂർണമെൻ്റിൽ കണ്ടെത്തി. ശരാശരി 2.63 ഗോളുകളാണ് ഓരോ മത്സരത്തിലും വന്നത്. ഫൈനലിൽ 56 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഹാട്രിക് പിറന്നത് ഖത്തർ ലോകകപ്പിലാണ്.
2026ലെ ലോകകപ്പിൽ 32 ടീമുകൾ എന്നത് 48 എന്നായി മാറും എന്നതിനാൽ ഇത്തവണത്തെ റെക്കോർഡ് തിരുത്തപ്പെടാനാണ് സാധ്യത. 2026 ലോകകപ്പിൽ ആകെ 80 മത്സരങ്ങളാണ് ഉണ്ടാവുക.