Publish Date: Sun, 17 Feb 2019 (17:05 IST)
Updated Date: Sun, 17 Feb 2019 (17:07 IST)
ഒരു ചെറിയ തലവേദനയോ പനിയോ വന്നാല്‍ ഉടനെ മുന്നും പിന്നും നോക്കാതെ സ്വയം ചികിത്സ നടത്തുന്നവരാണ് പൊതുവേ നമ്മള്‍ മലയാളികള്‍. ചുരുക്കി പറഞ്ഞാൽ നമ്മൾ തന്നെ ഡോക്ടർ ആകും. സ്വയം ഒന്ന് ചികിത്സിച്ച് നോക്കും. നടന്നില്ലെങ്കിൽ മാത്രം ഡോക്ടറെ കാണും. പക്ഷേ, അപ്പോഴേക്കും സ്വയചികിത്സ നമുക്ക് പണി തന്നിട്ടുണ്ടാകും.
പനിവന്നാല്‍ പാരസെറ്റമോളും വേദന വന്നാല്‍ പെയിന്‍ കില്ലറുകളും ഒരു നിയന്ത്രണവുമില്ലാതെ വാങ്ങിക്കഴിക്കുന്നവര്‍ ഇന്ന് ഏറെയാണ്. ഇങ്ങനെ തിരഞ്ഞെടുക്കുമ്പോൾ വ്യക്തമായ ധാരണയില്ലെങ്കിൽ പ്രശ്നമാകും.
അതുപോലെ തന്നെയാണ് ഡോക്ടർമാർ കുറിച്ച് നൽകുന്ന മരുന്നുകളുടെ കാര്യവും. നമ്മള്‍ക്ക് ഇഷ്ടമുള്ള പോലെ കഴിക്കാനല്ല ഡോക്ടര്‍മ്മാര്‍ മരുന്നുകള്‍ നല്‍കുന്നത്. ഒന്ന് വീതം മൂന്ന് നേരം ദിവസേന മൂന്നുനേരം മരുന്നു കഴിക്കണമെന്ന് പറയുന്നതും എട്ട് മണിക്കൂര്‍ ഇടവിട്ട് മരുന്നു കഴിക്കണമെന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
ഫലത്തില്‍ മൂന്ന് നേരം വീതമാണെങ്കിലും, എട്ട് മണിക്കൂര്‍ ഇടവിട്ടുള്ളവ അങ്ങനെ തന്നെ കഴിക്കണം. പനിക്കും വേദനക്കും ചുമക്കുമൊക്കെ ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചുതുടങ്ങിയാല്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായി രോഗം മാറിയതുപോലെ അനുഭവപ്പെടും. ഈ അവസരത്തില്‍ മരുന്ന് നിര്‍ത്തുന്നവരുണ്ട്. ഡോക്ടര്‍ നിര്‍ദേശിച്ച അളവ് പൂര്‍ത്തിയാക്കാതെ മരുന്നുനിര്‍ത്തിയാല്‍ രോഗാണുക്കള്‍ മരുന്നിനെതിരെ പ്രതിരോധ ശക്തിയാർജിക്കും.